ഹന്ന തല കുലുക്കി.
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് പോയ അവൻ പിന്നെ തിരിച്ചു വന്നത് സന്ധ്യ കഴിഞ്ഞാണ്.
കിണറ്റിന്റെ കരയിൽ നിന്ന് കുളിച്ച് അയയിൽ കിടന്ന ഒരു ലുങ്കിയും ചുറ്റി അതിന്റെ തലപ്പ് കൊണ്ട് തന്നെ തലയും തുടച്ച് കേറി വന്നവൻ.
ഹന്ന അവനെ സംശയദൃഷ്ടിയോടെ നോക്കുകയായിരുന്നു.
“ഇന്നെവിടെ പോയതാ?”
“കുറച്ചു പേരെ കാണാൻ പോയതാ. പറയാം.”
അവൻ മുറിയിൽ കേറി.
ഹന്നയ്ക്ക് സംശയം കാണുമെന്നു അവൻ ഊഹിച്ചിരുന്നു. അവന്റെ ചുമലിൽ ചുവന്നു തിണർത്തു കിടക്കുന്ന പാടുകൾ കണ്ടപ്പോൾ അവളും പിന്നാലെ ചെന്നു.
“ദേഹത്തെന്താ പാട്?
അടി ഉണ്ടാക്കാൻ പോയതാണോ എവിടേലും?”
അവൾക്ക് വീണ്ടും ഭയമായി.
അന്ന് ഒരുത്തനെ കുത്തിന് പിടിച്ചു ചുമരിൽ ചേർത്തത് നേരിട്ട് കണ്ടതാണല്ലോ.
“എവിടേലുമല്ല. നിന്റെ മുറച്ചെറുക്കന്റടുത്ത് തന്നെയാ.” അവന്റെ മുഖത്തെ കടുപ്പം കണ്ടപ്പോൾ ഹന്ന നന്നേ ഭയന്നു.
“അയ്യോ.” അവൾ വായ പൊത്തി.
“അന്ന് നമ്മളെ ചതിച്ചത് അവനാ.. അവനും ആ അൻസിയയും ചേർന്ന്.”
കിടക്കയിൽ ഇരുന്നവൻ കിതച്ചു.
“ഇതുങ്ങള് രണ്ടും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നോ അബദ്ധം പറ്റി എന്നോ ഒക്കെ പറയുന്നു. നീയുമായി കല്ല്യാണം ഉറപ്പിച്ചതിന് ശേഷം സംഭവിച്ചതാ. ഒഴിവാക്കാനാ രണ്ടും കൂടി ഉറക്ക ഗുളികയും കൊണ്ട് ഇറങ്ങിയത്. എന്നെ ചതിച്ചത് എന്റെ കൂടെ പണിക്ക് വരുന്ന നാലെണ്ണമാ.. ഓരോ കുപ്പി കള്ളും പൈസയും കിട്ടിയപ്പോ അവന്മാരെന്നെ മറന്നു.”
ഹന്ന മരവിച്ച പോലെ നിൽക്കുകയായിരുന്നു.
“എല്ലാം തുറന്നു പറഞ്ഞാൽ അവരുടെ സൽപ്പേര് പോവുമല്ലോ. അതുകൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നിന്നെ അവരും, പൈസ കൊടുത്തപ്പോ എന്നെ എന്റെ കൂടെ പണിക്ക് വന്നവന്മാരും കൂടങ്ങ് ചതിച്ചു.”