അടുക്കള വാതിൽക്കൽ വന്നു നിന്ന കൈലാസ് ആ മറുപടി കേട്ട് തിരിഞ്ഞു നടന്നു.
ഒന്നും പറയാനാവാതെ നിന്ന അപ്പച്ചിയുടെ കൈയിൽ ഒരു ഗ്ലാസ് ചായ കൊടുത്തിട്ട് കൈലാസിനുള്ളതുമായി ഹാളിലേക്ക് നടന്നു. അപ്പച്ചിയ്ക്ക് ആകെ വീർപ്പുമുട്ടൽ തോന്നി. പ്രായം തികഞ്ഞ പെണ്ണിനെ ഈ കാലത്ത് ഏതോ ഒരുത്തന്റെ കൂടെ ഇറക്കി വിട്ടതാണ് തന്റെ കുടുംബം. ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വിളിക്കാൻ വന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ?
അവർക്ക് ഒരു തുള്ളി പോലും ആ ചായയിൽ നിന്ന് ഇറങ്ങിയില്ല.
ഹന്ന കൈലാസിന്റെ മുന്നിൽ ചായ വച്ചു.
പിന്നെ അവനോട് അപ്പച്ചി വന്നതെന്തിനാണെന്ന് പറയാനായി വിരലുകൾ പിണച്ചു നിന്നു. പത്രം മാറ്റി അവനവളെ നോക്കി.
“അപ്പച്ചിക്ക് എന്നെ തിരിച്ചു കൊണ്ട് പോകണമെന്ന്.”
“നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോവാം. അല്ലെങ്കിൽ ഇവിടെ നിൽക്കാം.”
“ചേട്ടന് എന്താ ഇഷ്ടം? ഞാൻ നിൽക്കണമെന്നാണോ അതോ പോവണമെന്നാണോ?”
കൈലാസ് മറുപടി കൊടുക്കാൻ ആലോചിക്കുന്ന പോലെ ചായ ഗ്ലാസ് ചുണ്ടോട് മുട്ടിച്ചു.
അപ്പോഴേക്കും റസീന അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു.
“ഹന്നേടെ തീരുമാനം അങ്ങനാണേൽ നിങ്ങള് കല്ല്യാണം കഴിക്കാനുള്ള കാര്യങ്ങൾ നോക്കൂ.”
കൈലാസ് പുഞ്ചിരിച്ചു.
“നോക്കുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ടിൽ ഒരു മാസം കഴിയുമ്പോ രജിസ്റ്റർ ചെയ്ത് കിട്ടും.”
ഇതൊക്കെ എപ്പോ എന്ന കണക്കെ ഹന്ന നോക്കുന്നുണ്ട് അവനെ.
“നല്ലത്. ഞാൻ ഇറങ്ങട്ടെ.” സഹോദരന്റെ മകൾ അന്യ മതസ്ഥനെ വിവാഹം ചെയ്യുന്നതിൽ അവർക്ക് വിഷമമുണ്ടെങ്കിൽ കൂടിയും അവളെ പറഞ്ഞു പറ്റിച്ചത് സ്വന്തം മകനായതിനാൽ ഇനിയൊന്നിനും അർഹതയില്ലെന്ന തിരിച്ചറിവിൽ അവർ പുറത്തേക്ക് നടന്നു.