ഓർമ്മകളിൽ കുരുങ്ങി നിന്ന ഹന്നയെ കണ്ടുകൊണ്ടാണ് കൈലാസ് ഉറക്കമുണർന്നത്.
അമ്മേ യക്ഷി!
അതാണ് അയാളുടെ ഉള്ളിൽ ആദ്യം വന്നത്. ഒരാന്തൽ വന്ന നേരത്ത് തന്നെ തലേ ദിവസം ഓർമ വന്നു.
ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് അവളെ നോക്കി.
“ഈ മുടിയും നീട്ടിയിട്ട് മനുഷ്യനെ പേടിപ്പിക്കുമോ കൊച്ചേ?”
ചന്തി വരെ നീണ്ടു കിടക്കുന്ന മുടി മുന്നിലേക്ക് ഇട്ട് അതിൽ തഴുകി കട്ടിളയിൽ ചാരി ആലോചിച്ചു നിന്ന ഹന്ന ഞെട്ടിപ്പോയി.
“ങേഹ്?”
അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതിനാൽ ചോദ്യഭാവത്തിൽ നോക്കി.
“പെട്ടെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി.”
“സോറി.”
ഹന്ന മുഖം കുനിച്ചു.
“ഇയാടെ പേരെന്താന്നാ പറഞ്ഞേ? അന്നയെന്നോ?”
“അന്നയല്ല, ഹന്ന.”
“ആ എല്ലാം ഒന്നു തന്നെ.
പല്ല് തേച്ചോ?”
“ഇല്ല.”
“പുതിയ ബ്രഷൊന്നും ഇല്ലല്ലോ. തൽക്കാലത്തേക്ക് ഉമിക്കരി വച്ച് അഡ്ജസ്റ്റ് ചെയ്യ്.” പറച്ചിലും എഴുന്നേറ്റ് ലുങ്കി അഴിച്ചുടുത്ത് മുന്നോട്ട് നടക്കലും ഒരുമിച്ചായിരുന്നു.
ഹന്ന മുഖം കുനിച്ചു കളഞ്ഞു.
അടുക്കള വാതിലിന്റെ മുന്നിൽ എത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ് കക്ഷി.
“വരുന്നില്ലേ?”
“ആ.. വരുവാ.” അവൾ മെല്ലെ അവന് പിന്നാലെ നടന്നു.
തന്റെ പിന്നാലെ വരുന്ന താളത്തിലെ ഒച്ച കേട്ടപ്പോൾ കൈലാസ് തെല്ലു കൗതുകത്തോടെ തിരിഞ്ഞവളുടെ കാലിലേക്ക് നോക്കി.
പിറകെ വന്ന ഹന്ന പിടിച്ചു കെട്ടിയത് പോലെ നിന്നു.
“വെള്ളിക്കൊലുസ് ഉണ്ടല്ലേ? എന്റെ അനിയത്തിയ്ക്കും ഉണ്ടായിരുന്നു.” അവൻ മറയൊന്നും കൂടാതെ പറഞ്ഞു.
ഏതോ ഓർമയിൽ അവന് ഹൃദയം നൊന്തു.