അടുത്ത നിമിഷം പുറത്ത് ശക്തിയായ ഒരു ശബ്ദവും അതിനെ തുടർന്ന് കതകിന്റെ കൊളുത്ത് പറിഞ്ഞു താഴെ വീഴത്തക്ക വിധത്തിൽ കതക് തകർന്ന് തുറക്കപ്പെടുന്നതിന്റെ ശബ്ദവും കേട്ടു.
മുമ്പിൽ ശരത്ത് നിൽക്കുന്നു!
“എന്താ മാഡം?”
ഭയം നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ മുമ്പിലേക്ക് നോക്കി. അതിന് മുമ്പേ തന്നെ ശരത്ത് പാമ്പിനെ കണ്ടിരുന്നു. ആ നിമിഷം അവനെയും ഭയം പിടികൂടി. ഒരുവേള ഭയപ്പെട്ടോടണമെന്നു അവൻ ചിന്തിക്കുന്നത് പോലെയും തോന്നി.
“എന്റെ ഭഗവതീ!”
അവൻ വിറച്ചുകൊണ്ട് പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം തീരുമാനിച്ചുറപ്പിച്ചത് പോലെ കുനിഞ്ഞ്, നിലത്തിരുന്ന പ്ലാസ്റ്റിക് ബക്കറ്റെടുത്ത് കണ്ണുംപൂട്ടി നാഗത്തിന്റെ ഫണം നോക്കി അവൻ ആഞ്ഞടിച്ചു.
തരംഗചലങ്ങളോടെ കുറെ സമയം വിറപൂണ്ടെങ്കിലും അവസാനം അതിന്റെ ദേഹം നിശ്ചലമായി.
“മാം..വേഗം വേഗം പുറത്തിറങ്ങ്…”
അവൻ പറഞ്ഞു.
പക്ഷെ അപ്പോഴും ചലിക്കാനാവാതെ ഭയന്ന് തരിച്ച് നിൽക്കുകയായിരുന്നു ജെന്നിഫർ.
അവളുടെ അവസ്ഥ മനസ്സിലാക്കി അവൻ അവളെ കൈക്കുപിടിച്ച് പെട്ടെന്ന് പുറത്തെത്തിച്ചു.
അപ്പോഴേക്കും ചില കുട്ടികളും അധ്യാപകരും അങ്ങോട്ടോടി വന്നു.
“എന്താ എന്താ ശരത്തേ? എന്താ ടീച്ചറെ?”
ചിലർ തിരക്കി.
“ഒന്നുമില്ല…”
ശരത്ത് വിശദീകരിച്ചു.
“മാഡം വാഷ്റൂമിലെത്തി…കയറുന്നതിന് മുമ്പ് വാഷ്റൂമിന്റെ മുമ്പിൽ പാമ്പിനെക്കണ്ടു…ഞാൻ സ്പോട്ട്സ് സ്റ്റോറിലേക്ക് വരുവാരുന്നു…അടിച്ചുകൊന്നു…”
“എന്നിട്ട് പാമ്പ് അകത്താണല്ലോ ശരത്തേ,”
പ്യൂൺ മുകുന്ദൻ ചോദിച്ചു.
“അടികൊണ്ട പുളഞ്ഞ് അകത്തേക്ക് പാഞ്ഞു കയറിയതാ…”
അതിനിടയിൽ നളിനി വന്ന് ജെന്നിഫറി കൂട്ടിപ്പിടിച്ച് സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി.
“മാഡത്തിനെ ഇപ്പഴും വിറയ്ക്കുവാണല്ലോ…അതിനെ കൊന്നില്ലേ? പിന്നെന്താ?”
ആരോ പറഞ്ഞു.