“ഞാനെങ്ങും വരില്ല,”
“വന്നില്ലേൽ ഞാനാ ആൽമരത്തിന്റെ ചോട്ടിൽ നേരം വെളുക്കുവോളവും മഞ്ഞത്ത് നിക്കും,”
“അതിന് എനിക്കെന്നാ? ബെന്നിച്ചാ , ഞാൻ വരത്തില്ല കേട്ടോ,”
“പോടീ നീ വരും,”
“ഉവ്വ,”
അവന്റെ മുഖം മങ്ങി.
“എന്തിനാടാ?”
“നീ വരത്തില്ലല്ലോ..പിന്നെ എന്തിനാ?’
“ചുമ്മാ…ചുമ്മാ ഓർത്ത് കിടക്കാല്ലൊ..പറയെടാ..എന്നെത്തിനാ?”
“നിന്നെ കെട്ടിപ്പിടിക്കാൻ…”
“പിന്നേ..നടന്നതാ..ഒന്ന് പോ ചെറുക്കാ…”
“നിന്നെ ഉമ്മവെക്കാൻ,”
“ഉവ്വ ഉവ്വ..ഞാനങ്ങ് നിന്ന് തരുവല്ലേ!”
“നിന്റെ കയ്യീന്ന് ഉമ്മ മേടിക്കാൻ…”
പ്രതിഷേധിച്ച് പറയുമ്പോഴും തന്റെ ദേഹം ചൂടുപിടിച്ച്‌പൊങ്ങുകയായിരുന്നു. ശരീരം ചൂടുള്ള നീരിൽ കുതിരുകയായിരുന്നു. അത് തന്നേക്കാൾ അവൻ മനസ്സിലാക്കിയിരുന്നു.
അന്ന് രാത്രി ഉറക്കത്തിൽ നിന്ന് താൻ ഞെട്ടിയുണർന്നു. ക്ളോക്കിലേക്ക് നോക്കിയപ്പോൾ ചങ്കിടിച്ചു. ഈശോയെ! പന്ത്രണ്ട് മണി!
പതിനൊന്നിന് വരാനാണ് പറഞ്ഞിരുന്നത്. താനും സമയം നോക്കിയിരുന്നതാണ്. പക്ഷെ ഉറങ്ങിപ്പോവുകയാണുണ്ടായത്.
തിടുക്കത്തിൽ, ശബ്ദം കേൾപ്പിക്കാതെ സമീപത്തുള്ള ആൽമരതിനടുത്തേക്ക് പോവുകയായിരുന്നു.
അകലെ നിന്ന് നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.
ആദ്യം കരുതിയത് തന്നെ പറ്റിക്കാൻ മറഞ്ഞിരിക്കുകയാണ് എന്നാണു. പക്ഷെ സമീപമെത്തിയപ്പോൾ അവന്റെ ഷർട്ടിൽ നിന്ന് തനിക്കെപ്പോഴും കിട്ടാറുളള പാരിജാതത്തിന്റെ സുഗന്ധം.
പക്ഷെ അത് വന്നത് നിലത്ത് നിന്നാണ്.
പകച്ചു പോയി.
താഴെ, വലിയ ചൈനാ റോസ് പൂക്കളുടെ ഡിസൈനിലുള്ള ഷർട്ടിട്ട് നിലത്ത് കിടക്കുന്ന ബെന്നി!
സമീപം ഫണം വിടർത്തിയ നാഗം!