നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Posted by

ജെന്നിഫർ ചിരിക്കാൻ ശ്രമിച്ചു.

“എനിക്ക്..എനിക്ക് പാമ്പിനെ ഒക്കെ ഭയങ്കര പേടിയാ…അതാ…”

അവൾ പറഞ്ഞു.

“പാമ്പിനെ ആർക്കാ പേടിയില്ലാത്തെ?”

ഒരാൾ ചിരിച്ചു.

“നമ്മളാരും പരമശിവനെപ്പോലെ പാമ്പിനെ കഴുത്തിലിട്ടുകൊണ്ട് നടക്കുവോന്നും അല്ലല്ലോ. അതിനെ അതിന്റെ പാട്ടിന് വിട്. പേടിക്കേണ്ട ആവശ്യമൊന്നുമില്ല. അല്ല പിന്നെ!”
അവർക്കാർക്കും അറിയില്ല പാമ്പിനോടുള്ള തന്റെ പേടിയുടെ രഹസ്യം. അതൊന്നും ഒരിക്കലും ഓർക്കാൻ താനിഷ്ടപ്പെടുന്നില്ല. കാരണം ആ ഓർമ്മയുടെ അങ്ങേയറ്റത്ത് ബെന്നിയുണ്ട്. ഓർമ്മവെച്ച നാൾമുതൽ തന്റെ ഉറ്റകൂട്ടുകാരനായിരുന്നവൻ. നിഴലും വെളിച്ചവും ഇടകലർന്ന ബാല്യത്തിന്റെ തൊടിയിലൂടെ, തോട്ടങ്ങളിലൂടെ പച്ചപ്പടർപ്പുകളിലൂടെ പുഴയോരത്തുകൂടെ, ദേവാലയസങ്കീർത്തനങ്ങളിലൂടെ അവൻ ആദ്യം വന്നു. പിന്നെ പൂക്കളുടെ നിറങ്ങളിലെ രഹസ്യവും കുയിലിന്റെ പാട്ടിലെ ഉന്മത്തതയും തിരിച്ചറിഞ്ഞ നാളുകളിൽ അവൻ തന്റെ ഏറ്റവും വിലപിടിച്ച സ്വപ്നങ്ങളിലെ കൗമാരക്കാരനായി. അൽപ്പം കൂടി കഴിഞ്ഞപ്പോൾ സ്വപ്നങ്ങളിൽ സ്വർണ്ണം കെട്ടിയ നാഗങ്ങൾ തന്റെ ഉടലിലൂടെ അരിച്ചെത്തുന്ന കാലത്ത് ഉറക്കമുണർന്നിരിക്കുമ്പോൾ അവൻ തന്റെയൊപ്പം ദേഹത്ത് ചൂടായി പടർന്നു.

ബെന്നി…

ഞാൻ പ്രാണൻ പകുത്തു നൽകാൻ കൊതിച്ചവൻ.

എനിക്ക് ജീവനും പ്രണയവും സ്വപ്നവും തന്നവൻ…

പക്ഷെ…

നനവുള്ള ഒരു രാത്രിയിൽ, നിലാവ് മാറിനിന്ന ഒരു യാമം അവൻ തന്നെ വിട്ടുപോയി.

രാത്രിയിൽ തന്നെ പ്രതീക്ഷിച്ച്, ആലിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ പരീക്ഷിത്ത് രാജാവിന്റെ ജീവനെടുത്ത ശേഷം തപസ്സിലായിരുന്ന തക്ഷകൻ അവന്റെ സമീപമെത്തി.

പ്രണയിനിയായ തന്നെ കാത്തിരുന്ന അവന്റെ തരുണ ദേഹത്തേക്ക് നാഗം വിഷം ദംശിച്ചു.

നിലവിളി കേട്ട് താൻ ഓടിയെത്തുമ്പോൾ നിലത്ത് വീണ് പിടയുന്ന ബെന്നി.

സമീപം അപ്പോഴും വിഷക്കലിപ്പിൽ നാഗഫണമുയർത്തി നിൽക്കുന്ന തക്ഷകൻ…

ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു.

സമീപം ബോധരഹിതയായി വീഴുകയായിരുന്നു താൻ….

Leave a Reply

Your email address will not be published. Required fields are marked *