“രാകേഷ്…”
അകത്തേക്ക് നടക്കുന്നതിനിടയിൽ പദ്മനാഭൻ തമ്പി പെട്ടെന്ന് നിന്ന് രാകേഷിനെ നോക്കി.
“നല്ലമലയിൽ രാകേഷും രാകേഷിൻറെ ബറ്റാലിയനും നടത്തിയ ഓപ്പറേഷനും അതിൽ രാജ്യത്തിൻറെ തീരാത്തതലവേദനയായി മാറിയിരുന്ന നാഗേശ്വർ റെഡ്ഢിയെ വളരെ സമർത്ഥമായി പിടികൂടി നിയമത്തിനേൽപ്പിച്ചതും ഒരു യക്ഷിക്കഥപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്…”
അയാളുടെ വാക്കുകൾ രാകേഷിൽ പുഞ്ചിരിയുണർത്തി. അയാൾ കൂട്ടുകാരെ നോക്കി. അവർ അഭിമാനത്തോടെ തിരിച്ച് അയാളെ നോക്കി. പുഞ്ചിരിയോടെ അയാൾ ഗായത്രിയെ നോക്കിയെങ്കിലും അവളുടെ ശ്രദ്ധ വിദൂരത്തവിടെയോ ആയിരുന്നു.
“കഥകളങ്ങനെ ഒരുപാടുണ്ട്…”
പദ്മനാഭൻ തമ്പി തുടർന്നു.
“മുംബയിലെ ഗാണ്ടീവലിയിൽ നിന്ന് ചോട്ടാ റോഷനെ പിടിച്ചത്. ടാജ് ഹോട്ടലിലെ ഓപ്പറേഷൻ…പക്ഷെ…”
അയാളുടെ മുഖത്ത് സംഭ്രമം പടർന്നത് അവർ ശ്രദ്ധിച്ചു.
“പക്ഷെ …ഇവരാരും തന്നെ …എന്താ അയാളുടെ പേര്? ആഹ് …അങ്ങനെ ആർക്കും മറക്കാൻ പറ്റുന്ന പേരല്ലല്ലോ അയാളുടെ …മോനേ…”
അയാൾ ആദ്യമായി തന്നെ അങ്ങനെ സംബോധന ചെയ്തപ്പോൾ രാകേഷ് അൽപ്പം തരളിതനായി.
“ബെന്നറ്റ്….ജോയൽ ബെന്നറ്റ്…ഈ പറഞ്ഞവരാരും ജോയൽ ബെന്നറ്റിൻറെയത്രയും ക്രൂരന്മാരല്ല…അതുകൊണ്ട് മോൻ …”
“അങ്കിൾ പേടിക്കണ്ട,”
അയാളുടെ പരിഭ്രമം തിരിച്ചറിഞ്ഞ് രാകേഷ് പറഞ്ഞു.
“ലോകത്ത് കിട്ടാവുന്ന ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയ ആയുധങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. ഈ ഓപ്പറേഷന് എന്നെ ലീഡറായി തെരഞ്ഞെടുത്തപ്പോൾ ഞാൻ ഹോം മിനിസ്ട്രിയോട് ആദ്യം ആവശ്യപ്പെട്ടത് ഈ രണ്ടുപേരെയും എനിക്ക് വിട്ടുതരണമെന്നായിരുന്നു…”
രാകേഷ് വിമലിന്റെയും റെജിയുടെയും തോളിൽ കൈകൾ വെച്ച് പറഞ്ഞു.
“ഇത് വിമൽ ഗോപിനാഥ്,”