സന്തോഷ് ഒന്ന് നിർത്തി.
“എൽ സി പി സി നാനൂറ്റി പത്ത്”
സന്തോഷ് നെൽസന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. ഒരു പ്രേതത്തെ മുമ്പിൽ കണ്ടത് പോലെ നെൽസൺ വിറച്ചു. അയാൾ പിമ്പോട്ട് വെച്ചുപോയി.
“എൽ സി പി സി നാനൂറ്റിപ്പത്ത് ജയമോഹൻ”
അവന്റെ കോളറിൽ പിടിച്ച് സന്തോഷ് പറഞ്ഞു.
“ഗ്രേഹൗണ്ട്സിലെ സോൾജ്യർ! വീരപ്പനെ പിടിക്കാൻ പണ്ട് എസ് പി ജയകുമാർ ഇങ്ങനെ ഒരു വേഷം കെട്ടിയിട്ടുണ്ട്. വിജയിച്ചിട്ടുണ്ട്. നാണം കെട്ട വിജയം. കൂട്ടത്തിൽ കൂടി പിമ്പിൽ നിന്ന് വെടിവെച്ചിട്ടിട്ട് ആഘോഷിക്കുന്നവന്മാരുടെ കെട്ട വിജയം. നെൽസാ നീ വന്ന ദിവസം മുതൽക്കേ ഞാൻ നിന്നെ തിരിച്ചറിഞ്ഞതാ! നീ എന്തോരം അങ്ങ് പോകും എന്ന് നോക്കുവാരുന്നു…”
“സന്തോഷ് ചേട്ടാ ഞാൻ…”
നെൽസൺ കൈകൾ കൂപ്പാൻ തുടങ്ങി.
“ചതിക്കുന്നതിനുള്ള ശിക്ഷ എന്താ?”
സന്തോഷ് കൂട്ടാളികളോട് ചോദിച്ചു.
“മരണം!”
അവർ കൈകളുയർത്തി പറഞ്ഞു.
വിഷ്ണു തന്റെ കയ്യിലെ തോക്ക് സന്തോഷിന് കൊടുത്തു.
“തോക്കിലെ ഉണ്ട നിന്റെ അച്ചി വീട്ടീന്ന് കൊണ്ടന്നതാണോ വിഷ്ണൂ വെറുതെ വെസ്റ്റ് ചെയ്യാൻ?”
പറഞ്ഞു തീർന്നതും സന്തോഷിന്റെ ദീർഘമായ ബലിഷ്ഠമായ കൈകൾ നെൽസന്റെ കഴുത്തിൽ അമർന്നു.
രണ്ടുമിനിറ്റ്.
രണ്ടു മിനിറ്റ് മാത്രം.
നെൽസന്റെ ജീവനില്ലാത്ത ശരീരം നിലത്തേക്ക് വീണു.