“ഇതിന് മുമ്പ് മൂന്ന് തവണ ശ്രമിച്ചതല്ലേ? അന്നൊക്കെ തലമുടിനാരിഴയ്ക്കല്ലേ നിങ്ങൾ അവൻറെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്? ജോയലിനെ പിടിക്കാൻ തണ്ടും തടിയും മാത്രം പോരാ. നിങ്ങൾക്ക് തീരെയില്ലാത്ത ചില ഗുണങ്ങൾ കൂടിവേണം. അതിലൊന്നാണ് അഴിമതിയില്ലായ്മ എന്നൊരു ഗുണം. കേന്ദ്രപ്പൊലീസിൽ ഡെപ്യൂട്ടേഷനിൽ പോയ ആളൊക്കെയാണ് എന്നതൊക്കെ ശരി. പക്ഷെ വിജിലൻസ് അന്വേഷണം നേരിടുന്ന ഒരു ഓഫീസർ എന്ന നിലയ്ക്ക് നിങ്ങൾ ജോയൽ ഓപ്പറേഷൻ ടീമിൽ വേണ്ട!”
മറ്റെന്തോ പറയാൻ പോത്തൻ ജോസഫ് ശ്രമിച്ചെങ്കിലും എസ് പിയുടെ നോട്ടത്തിലെ ചൂടറിഞ്ഞ് അയാൾ ആരും കേൾക്കാതെ പിറുപിറുത്തുകൊണ്ട് തന്റെ ഇരിപ്പിടത്തിലിരുന്നു.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ,”
എസ് പി ജോസഫ് പോത്തന്റെയടുത്തിരുന്ന ഒരു യുവ ഉദ്യോഗസ്ഥനെ നോക്കി.
അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
“യൂ വിൽ ലീഡ് ദ ഓപ്പറേഷൻ,”
എസ് പി പറഞ്ഞു. യൂസുഫ് അദിനാൻ പുഞ്ചിരിയോടെ, അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി.
“എസ് സാർ,”
അയാൾ പ്രതികരിച്ചു.
“ടീമിൽ ആരൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എനിക്ക് വേണ്ടത് റിസൾട്ടാണ്. നമുക്ക് പ്രൂവ് ചെയ്യണം. സ്റ്റേറ്റിലെ ഫോഴ്‌സിലെ ഒരു സർക്കിളിന് ചെയ്യാനുള്ള ജോലിയേയുള്ളൂ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കുക എന്നുള്ളത് എന്ന്,”
“യെസ്, സാർ,”
യൂസുഫ് അദിനാൻ വീണ്ടും പറഞ്ഞു.
“ആസാം റൈഫിൾസിനും ഗ്രേഹൗണ്ട്സിനും ജോയൽ ബെന്നറ്റ് വല്യ മറ്റവനായിരിക്കാം. എന്നാൽ കേരളാ പൊലീസിന് അവൻ പുല്ലാണ് വെറും രോമം മാത്രമാണ് എന്ന് നമുക്ക് പ്രൂവ് ചെയ്യണം. ഓക്കേ?”
“യെസ്സാർ!”
യൂസുഫ് അദിനാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഒന്നുകിൽ അവനെ ഞാൻ കെണിവെച്ച് എലിയെപ്പിടിക്കുന്നത് പോലെ ജീവനോടെ പിടിച്ചിരിക്കും. അല്ലെങ്കിൽ പേപ്പട്ടിയെപ്പോലെ വഴിയിലിട്ട് തല്ലിക്കൊല്ലും,”