“എന്ത് വേണേലും ചെയ്യ്,”
ചന്ദ്രശേഖരൻ നായർ പറഞ്ഞു.
“സർക്കാര് ലക്ഷങ്ങൾ വിലയിട്ടിട്ടുണ്ട് അവൻറെ തലയ്ക്ക്,”
പോലീസ് ജില്ലാ മേധാവിയുടെ കാര്യാലയത്തിന് നാൽപ്പത് കിലോമീറ്ററിനകലെ നെല്ലിയാമ്പതിക്കടുത്ത കൊടുംകാടിന്റെ ദുർഗ്ഗമമായ പാതയിലൂടെ കിതച്ചുകൊണ്ട് ഓടി വരികയായിരുന്നു നെൽസൺ.
വീരപ്പൻ സന്തോഷ് എന്നറിയപ്പെടുന്ന തൻ്റെ തൻറെ നേതാവിനെ അറിയിക്കാനുള്ള വാർത്തയുമായി.
വീരപ്പനെപ്പോലെ വലിയ മീശയുള്ളതിനാൽ പോലീസുകാർക്കിടയിൽ അയാൾ അറിയപ്പെട്ടത് വീരപ്പൻ സന്തോഷ് എന്നായിരുന്നു.
ഒരു പക്ഷെ തൻറെ സംഘം ഇത്ര ദുഖകരമായ ഒരു വാർത്തയെ മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാവില്ല.
കഴിയുന്നത്ര വേഗം കാടിൻറെ നടുക്കുള്ള കൂടാരങ്ങളിൽ എത്തിച്ചേരണം.
അയാൾ കിതപ്പ് വകവെക്കാതെ കാട്ടിലൂടെ സഞ്ചാരത്തിന് വിലങ്ങ് തീർക്കുന്ന വള്ളിപ്പടർപ്പുകളും ബ്ലേഡിന്റെ മൂർച്ചയുള്ള പുൽത്തലപ്പുകളും വകഞ്ഞ് മാറ്റി അതിവേഗം ഓടി.
പെട്ടെന്ന് വള്ളിപ്പടർപ്പുൾക്കും ദീർഘവൃക്ഷങ്ങളുടെ ഇലച്ചാർത്തുകൾക്കുമിടയിലൂടെ തങ്ങളുടെ കൂടാരങ്ങൾ കണ്ട് ഒരു നിമിഷം അയാൾ നിന്നു.
ഒരു മിനിറ്റ് കിതപ്പടക്കാൻ നോക്കി.
പക്ഷെ അതിന് മിനക്കെടാതെ അയാൾ കൂടാരങ്ങളുടെ നേരെ ഓടി.
“സന്തോഷ് ചേട്ടാ!!”
അയാൾ അലറി വിളിച്ചു.
അതിന് മറുപടിയായി ആയുധ ധാരികളായ നാലഞ്ചു കൂടാരങ്ങൾക്ക് വെളിയിലേക്കോടി വന്നു.
“എന്താ നെൽസാ?”
ഒരാൾ അവൻറെയടുത്തേക്ക് ഓടിവന്ന് ചോദിച്ചു.
“എന്ത്യേ സന്തോഷ് ചേട്ടൻ?”
“അകത്തുണ്ട്…കാര്യവെന്നാ?”
“പറയാം…”
അയാൾ ബാക്കിപറയാൻ നിൽക്കാതെ നടുക്കുള്ള കൂടാരത്തിലേക്ക് ഓടികയറി.
മുളകൊണ്ടും കമ്പുകൾകൊണ്ടും ഉണ്ടാക്കിയ ഒരു കട്ടിലിൽ ഒരു ദീർഘകായൻ കിടന്നിരുന്നു.