അരുണേ ഇന്നാ കയ്യിലുള്ള പൊതി രാഘവേട്ടൻ അവന് നേരെ നീട്ടി.
ഇങ്ങള് ഈല് ഗ്രേവി വച്ചിറ്റില്ലേ ?
ആന്താടാ അങ്ങനെ ഒരു വർത്താനം . ഇനിക്ക് എപ്പേങ്കിലും ഗ്രേവി ഇല്ലാണ്ട് ഈടന്ന് പാർസൽ തന്നിനാ ?
ഇല്ല..
ആ അപ്പോ അയിറ്റാൽത്തെ വർത്താനൊന്നും വേണ്ട.
സോറിപ്പാ
ആഹ്, ഇന്നാ ഇതൂടി എടുത്തോ ചില്ലു കൂട്ടിൽ കൈയ്യിട്ട് ബാക്കിയുള്ള പഴം പൊരി ഒരു പേപ്പറിൽ പൊതിഞ്ഞ് അത് അരുണിന് കൊടുത്തു.
ഒരു മൂളിപ്പാട്ടും പാടി അവൻ സ: കൃഷ്ണപിള്ള സ്മാരക വായനശാല എന്ന് ചുവപ്പ് നിറത്തിലെഴുതിയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു.
ചെക്കൻ വെള്ളടിക്കേനുള്ള പോക്കാന് തോന്നുന്ന് അല്ലേ രാഘവാ…
അയിനെന്താ ഇഞ്ഞിം ഞാനും ഈ പ്രായത്തിൽ കുടിക്കലിലിലേനാ നാണു. ഇപ്പോം കുടിക്കലിണ്ട് പിന്നെന്താ?
ഇണ്ടപ്പാ ഞാൻ പറഞ്ഞിനെ ഇള്ളു.
എടോ വെർതേ ആരാന്റെ കുറ്റോം പറഞ്ഞിരിക്കാണ്ട് ചായ കുടിച്ചിറ്റിണ്ടേ പൊര പിടിക്കേൻ നോക്ക്.
അഭിലാഷേ, സനൂപേ വാടാ.. അരുൺ വായനശാലയുടെ താഴെ നിന്ന് വിളിച്ചു കൂവി.
ആഹ് വെരുന്നെടാ, അവർ രണ്ട് പേരും പടികളിറങ്ങി താഴേക്ക് വന്നു.
സനൂപ്: നീ എന്തിനാടാ ഇങ്ങന വിളിച്ച് കൂവുന്നേ ? നിനക്ക് ഫോൺ വിളിച്ചാ പോരെ
അഭി : അതെന്നെ ഇവൻ നാട്ട്കാരെ മൊത്തം അറീക്കും
അരുൺ: ഓഹ് അല്ലേല് നാട്ട്കാർക്ക് ഒന്നു അറിയൂലല്ലോ നമ്മൾ വെള്ളടിക്കുന്നേ ഒന്ന് പോടാ
സനൂപ്: ആഹ് എന്നാ നീ നാളെ ഒരു മൈക്കൂം കൂടെ എടുത്തോ എന്നിട്ട് “മാന്യമഹാ ജനങ്ങളെ ഞാനും എന്റെ കൂട്ടുകാരും പുതിയ പാലത്തിന്റെ താഴെ നിന്ന് മദ്യപിക്കാൻ പോവുകയാണ് എല്ലാ ആൽ പറമ്പ് നിവാസികൾക്കും സ്വാഗതം ” ഇങ്ങനെ അനൗൺസ് ചെയ്ത് നടക്ക്..
അരുൺ: ഹി ഹി , കോമഡി ആണേൽ വർക്ക് ആയില്ല മോനേ സനൂ. മോൻ വണ്ടി എടുക്ക് പാലത്തിന്റെ തായെ തന്നെ ഇരിക്കാം
അഭി: അപ്പോ കുപ്പി ?
അരുൺ: അതൊക്കെ അങ്ങെത്തും നീ വണ്ടീൽ കേറ് മോനെ
സനൂപ്: ആരാ വെളിച്ചം ആണോ
അരുൺ: ആഹ് അല്ലാണ്ട് ഇപ്പോ എവിടെ നിന്ന് കിട്ടാനാ.
മിക്ക നാട്ടിൻ പുറത്തും രാഘവേട്ടന്റെ ചായപീട്യപോലെ ഒരു ATM ഉണ്ടാകും ഇത് നിങ്ങള് വിചാരിക്കണ എ ടി എം അല്ലട്ടാ എനി ടൈം മദ്യം. ചുരിക്കി പറഞ്ഞാൽ മദ്യം ബ്ലാക്കിനു വിൽക്കുന്ന ഒരാൾ , പലപ്പോഴും പലരുടെ ദാഹമകറ്റാൻ ഒരിറ്റു മദ്യവുമായി ഓടിയെത്തുന്ന ഒരാൾ . മദ്യവും അതിലൊഴിക്കാനുള്ള വെള്ളവും ഇനി ടെച്ചിങ്സ് വേണേൽ അതും അയാളെത്തിച്ചു തരും. ഇന്നാട്ടിൽ അത് പ്രകാശനാണ് വെളിച്ചം എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന പ്രകാശൻ.