മരുപ്പച്ച [പ്രസാദ്]

Posted by

അങ്ങനെയിരിക്കെ, ബാലചന്ദ്രന് വില്ലേജ് ഓഫീസറായി കുറച്ചു ദൂരെ ഒരു ഓഫീസിലേക്ക് നിയമനം കിട്ടി. അയാള്‍, തഹസീല്‍ദാരെയും, കലക്ടറെയുമൊക്കെ കണ്ടു അയാളുടെ വീട്ടിലെ സാഹചര്യം പറഞ്ഞ് അടുത്തേക്ക് ഒരു മാറ്റത്തിന് അപേക്ഷിച്ചു. ഒടുവില്‍, വീട്ടില്‍നിന്നും ദിവസവും പോയി വരത്തക്കവിധം കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് മാറ്റി കിട്ടി. എങ്കിലും, അയാള്‍ക്ക് ആ ഓഫീസില്‍ എത്താന്‍ ഏതാണ്ട് മുപ്പതു കിലോമീറ്ററിലധികം യാത്ര ചെയ്യണമായിരുന്നു. എങ്കിലും പോയിവരുന്നതിനു ബസ്സ്‌ സൗകര്യം ഉള്ളതുകൊണ്ട് അയാള്‍ ആ ഓഫീസില്‍ ജോലിക്ക് ജോയിന്‍ ചെയ്തു.

മകളുടെ മരണത്തിനു ശേഷം, ആ സ്കൂട്ടര്‍ പിന്നെ അയാള്‍ എടുത്തില്ല. അത് ഇപ്പോഴും പോലീസ് സ്റ്റേഷനില്‍ കിടപ്പുണ്ട്….. അയാള്‍ക്ക്, ആ സ്കൂട്ടര്‍ കൂടാതെ ഒരു കാറും ഉണ്ട് പക്ഷേ, അത് അയാള്‍ സാധാരണയായി ഉപയോഗിക്കാറില്ല. അവധി ദിവസങ്ങളില്‍ എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ മാത്രമേ അത് എടുത്തിരുന്നുള്ളൂ…

അങ്ങനെ, അയാള്‍ ദിവസവും ജോലിക്ക് പോയി വന്നു. പക്ഷേ, ഹോം നെഴ്സുമാരെ കൊടുക്കുന്ന ഏജന്‍സി മൂന്നു മാസം കൂടുമ്പോള്‍ ആളെ മാറ്റുന്നത് ഒരു ബുദ്ധിമുട്ട് ആയി. കാരണം, പുതിയ ഒരാള്‍ വന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വരെ അയാളുടെ സാന്നിദ്ധ്യം ആവശ്യമായി വരുന്നു. അത് മൂലം, ആ ദിവസങ്ങളില്‍ അയാള്‍ക്ക് ഓഫീസില്‍ പോകാന്‍ പറ്റുന്നില്ല. ആ ഒരു ബുദ്ധിമുട്ട് ഏജന്‍സിയില്‍ പറഞ്ഞെങ്കിലും അവര്‍ സ്ഥിരമായി ആളെ തരില്ല എന്ന് പറഞ്ഞു.

അങ്ങനെ അത് പോലെ തന്നെ അഡ്ജസ്റ്റ് ചെയ്തു പോയി. ഈ ബുദ്ധിമുട്ട്, അയാള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. പിന്നെയും ഒരാഴ്ച കടന്നുപോയി. അപ്പോഴാണ്‌, കൂടെ ജോലിചെയ്യുന്ന ഒരാള്‍, ഒരു അഭിപ്രായം പറഞ്ഞു. അയാളുടെ വീടിനടുത്ത് ഒരു ഫാമിലി ഉണ്ട്. വളരെ പാവപ്പെട്ട കുടുംബമാണ്, അച്ഛന്‍ ഇല്ല….. അമ്മയും മൂന്നു പെണ്മക്കളുമാണ് ഉള്ളത്.

മൂത്ത കുട്ടി, കുറച്ചുനാള്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ നേഴ്സിംഗ് പഠിക്കാനായി പോയിട്ടുണ്ട്. പക്ഷേ, അവര്‍ ആവശ്യപ്പെട്ട ഫീസ്‌ കൊടുക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ പഠിത്തം ഉപേക്ഷിച്ചതാണ്. ഇളയ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്മ അടുത്തുള്ള വീടുകളില്‍ ജോലിയെടുത്താണ് കുടുംബം കഴിയുന്നത്‌. അവരോടു ചോദിച്ചാല്‍ ഒരു പക്ഷേ ആളെ ശരിയാക്കാമെന്നു പറഞ്ഞു. അങ്ങനെ, അയാള്‍ അവരെ ഒരു ദിവസം ഓഫീസിലേക്ക് വിളിച്ചു വരുത്തി. അയാള്‍ അവരുമായി സംസാരിച്ചു. മാസം വലിയ ഒരു തുക കൊടുക്കാമെന്നു പറഞ്ഞപ്പോള്‍, അവര്‍ അത് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *