“എന്തൊരു മണ്ടൻ ചോദ്യം അല്ലെ?”
ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ അവൾ പറഞ്ഞു.
“ലിസിയും ജിസ്മിയെയും കൂടാതെ മൂന്നാമതൊരു പെണ്ണാവിടെയുണ്ടെങ്കിൽ അതാവും ആളെന്ന് ഗസ് ചെയ്താൽ പോരെ അല്ലെ?”
പ്രകാശം വീണു കിടന്ന വലിയ മുറ്റത്തിന്റെ അരികിലെ ചെമ്പകത്തിന്റെ കീഴിൽ സന്ദീപ് ബൈക്ക് നിർത്തി.
ജിസ്മിയും ലത്തീഫയും എഴുന്നേറ്റു.
ഹേമലതയുടെ കണ്ണുകൾ ലത്തീഫയുടെ മുഖത്ത് നിന്നും ദേഹത്ത് നിന്നും മാറിയില്ല.
ഒരു കറുത്ത ഷർട്ടും ചുവന്ന ത്രീ ബൈ ഫോർത്തുമായിരുന്നു ലത്തീഫയുടെ വേഷം.
“എന്താ ഹേമേ ഞങ്ങടെ മരുമകളെ കണ്ണുവെക്കുവാണോ?”
ലിസി ചോദിച്ചു.
എല്ലാവരും ചിരിച്ചു.
“ഒന്ന് പോടീ,”
ലത്തീഫയിൽ നിന്ന് നോട്ടം മാറ്റാതെ ഹേമലത പറഞ്ഞു.
“എൻറെ സന്ദീപേ…”
ഹേമലത സന്ദീപിന്റെ നേരെ നോക്കി.
“ഇതുപോലെ ഒരു പെണ്ണാണ് എങ്കിൽ ടീച്ചർ അല്ല, പ്രധാനമന്ത്രിയായാൽ പോലും നിന്നെ ഞാൻ കുറ്റം പറയില്ല…”
ഹേമലത പിന്നെ ലത്തീഫയുടെ മുഖം ഇരുകൈകളിലുമെടുത്തു.
“നീ പേടിക്കണ്ട മോളെ..ഇവിടെ സേഫ് ആണ് നീ …നിനക്ക് വേണ്ടി ഞാനിന്ന് ഒരു പുഷ്പാഞ്ജലി കഴിച്ചു..പ്രാർത്ഥിച്ചു..പക്ഷെ…”
ലിസിയും ജിസ്മിയും മണിക്കുട്ടനും ഹേമലതയെ നോക്കി.
“എന്താടീ?”
ലിസി ഹേമലതയുടെ തോളിൽ പിടിച്ചു.
“നീ ആളെ പേടിപ്പിക്കാതെ കാര്യം പറ ഹേമേ!”
ഹേമലത എല്ലാവരെയും നോക്കി.
“ആദ്യമായാണ് പ്രാർത്ഥിക്കുമ്പോൾ ഒരു തടസം ..പേടി ഒക്കെ തോന്നിയത്..സന്ദീപിനും ലത്തീഫയ്ക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ..അപ്പോൾ …എന്തോ എന്റെ മേത്ത്ന്ന് ഒരു തീയിറങ്ങി സന്ദീപിനെ ദഹിപ്പിക്കുന്ന ഒരു ഫീൽ എനിക്കുണ്ടായി..എന്റെ വീട്ടിൽ സന്ദീപ് സേഫ് അല്ലെ എന്ന് പോലും ഞാൻ കരുതി…”
കേട്ട് നിന്നവരിൽ ആ വാക്കുകൾ അൽപ്പമെങ്കിലും പരിഭ്രമമുണ്ടാക്കി.
“ചേച്ചി ഒന്നുമോർത്ത് പേടിക്കണ്ട!”
പെട്ടെന്ന് മണിക്കുട്ടൻ പറഞ്ഞു.
“ഇവർക്ക് ഒന്നും ..ഒരാപത്തും വരില്ല ..”
ദൃഢമായിരുന്നു അവന്റെ വാക്കുകൾ.
“നിങ്ങള് ഇവിടെ ഇരി,”
ലിസി അടുക്കളയിലേക്ക് കയറി.
“പോയേക്കരുത്.ഞാനിപ്പം വരാം…”
“ഞാനും വരുന്നു മമ്മി…”
ജിസ്മിയും ലിസിയോടൊപ്പം അടുക്കളയിലേക്ക് പോയി.
“ഒരു മിനിറ്റ്…”