എന്തിനാ അങ്ങനൊരു ദുസ്സാഹസ്സം കാണിക്കാൻ പോയതെന്ന് ഓർത്തു അവൻ പരിതപിച്ചു കൊണ്ടിരുന്നു.പറ്റിപോയ മണ്ടത്തരം ഓർത്തു ദേവൻ സ്വയം ചെകിട്ടത് ഒന്ന് തല്ലി.
കവിളിൽ നല്ല വേദന തോന്നിയപ്പോഴാണ് തല്ലിയത് കുറച്ചു ശക്തിയിൽ ആയിപോയെന്നു അവന് തോന്നിയത്.
രണ്ട് അമളി ഒരുപോലെ പറ്റിയ ചമ്മലിൽ അവൻ സ്വയം കവിള് തിരുമ്മികൊണ്ടിരുന്നു.
അതിനു ശേഷം ദേവൻ ബുള്ളറ്റിൽ കയറിയിരുന്നു കിക്കർ ചവിട്ടാൻ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം അവന്റെ ബോധ തലത്തിലേക്ക് വന്നത്.
അമ്പലത്തിൽ വച്ചു കണ്ടു മുട്ടിയ ആ പെൺകുട്ടിയെ കുറിച്ച് കല്യാണിയോട് ചോദിക്കാൻ വിട്ടു പോയത് അപ്പോഴാണ് അവൻ ഓർത്തത്.
അവൻ ദേഷ്യത്തോടെ ഹാന്ഡിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു.ഇനി തിരിച്ചു പോയി ചോദിക്കാമെന്ന് വച്ചാൽ കല്യാണിയെ കണ്ട മാത്രയിൽ ബാക്കി എല്ലാം മറന്നു പോകുന്ന അവസ്ഥയെ അവൻ സ്വയം ഉള്ളിൽ പഴിച്ചു കൊണ്ടിരുന്നു.
അവളിൽ നിന്നും വിട്ടു പോരാനുള്ള മടി കാരണം ചിലപ്പോൾ താൻ അവളെയും തൂക്കിയെടുത്തു കൊണ്ട് വരുമെന്ന് ഉറപ്പുള്ളതിനാൽ ആ ശ്രമം അവൻ സ്വയം ഉപേക്ഷിച്ചു.
ഇനി തിരിച്ചു ചെന്നാൽ ശരിയാവില്ലെന്നു ബോധമുള്ളതിനാൽ പതുക്കെ ബുള്ളറ്റ് മുന്നോട്ടേക്കെടുത്ത് ദേവൻ അവിടുന്ന് നിന്നും യാത്രയായി.
യാത്രയ്ക്കിടയിൽ കല്യാണിയുമൊത്ത് ചിലവഴിച്ച നിമിഷങ്ങൾ അയവിറക്കികൊണ്ടാണ് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്.
ഒരു ബോധവുമില്ലാതെയുള്ള വണ്ടി ഓടിക്കൽ കണ്ടു വഴിപോക്കരായവർ ദേവൻ അതിൽ നിന്നും വീണു പോകും എന്ന് വരെ ശങ്കിച്ചു.
ഇതൊന്നും ചിന്തിക്കാതെ സ്വപ്ന ലോകത്തിലെ ബാല ഭാസ്കരനെ പോലെ അവൻ ബുള്ളറ്റും കൊണ്ട് പറന്നു കൊണ്ടിരുന്നു.
അല്പം കഴിഞ്ഞതും ഏഴു കുതിരകൾ വലിച്ചു കൊണ്ടു പോകുന്ന മേഘ തേരിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജകുമാരനെ പോലെ അവൻ ശീതള കാറ്റ് നൽകുന്ന സുഖാനുഭൂതിയിൽ ലയിച്ചു കണ്ണുകളടച്ചു ഇരുന്നു.
തന്റെ രാജ കുമാരിയെ സ്വന്തമാക്കാൻ സ്വയം വരത്തിൽ പങ്കെടുക്കാൻ പോകുന്ന നായകനെ പോലെ അവൻ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാൻ വേഗം കൊതിച്ചു.
പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ തേരും വലിച്ചുകൊണ്ട് കുതിരകൾ സമർത്ഥമായി ഓടിക്കൊണ്ടിരുന്നു.
അനായാസമായ ആ യാത്രയുടെ ആനന്ദം നുകർന്നുകൊണ്ട് ദേവൻ തന്റെ പാതിയെ വേളി കഴിക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തേര് സ്വയം നിയന്ത്രിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ ആ തേര് ശക്തിയിൽ അങ്ങോട്ടുമിങ്ങോട്ടും കുലുങ്ങി. നിയന്ത്രണം വിട്ട ദേവൻ തേരിൽ നിന്നും പുറത്തേക്ക് എടുത്തെറിയ പെട്ട പോലെ തെറിച്ചു വീണു.
“ആഹ് ”
റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി വീണതിനൊപ്പം ദേവനും റോഡിനു വശത്തേക്ക് തെറിച്ചു വീണു.
നടുവും തല്ലി വീണ ദേവൻ ആയാസത്തോടെ പുറം തടവിക്കൊണ്ട് എണീറ്റു നിന്നു.അങ്കലാപ്പോടെ അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.
കുതിരയുമില്ല, തേരുമില്ല, രാജകുമാരന്റെ വസ്ത്രങ്ങളുമില്ല … അപ്പോഴാണ് ഇത്രയും നേരം സ്വപ്നം കണ്ടു കൊണ്ടാണ് വണ്ടി ഓടിച്ചതെന്നു അവന് മനസിലായത്.
ആരും കണ്ടില്ലെന്നു ഉറപ്പ് വരുത്തിയതും ആശ്വാസത്തോടെ അവൻ നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് എടുത്തുയർത്തി നേരെ വച്ചു.