വെയിലിന്റെ കട്ടി താങ്ങാനാവാതെ അവന്റെ കണ്ണുകൾ ഇടക്കിടക്ക് അടഞ്ഞു തുടങ്ങി.ആകെ കൂടെ മുൻപിൽ ആകമാനം ഇരുട്ട് വ്യാപിക്കുന്ന പോലെ തോന്നിയതും അവൻ കണ്ണുകൾ അമർത്തി ചിമ്മി തുറന്നു.
അങ്ങനെ ചെയ്തുകൊണ്ട് അവൻ ബുള്ളെറ്റിലേക്ക് അമർന്നിരുന്നു. ചാവി ഇട്ട് കിക്കർ ചവിട്ടി ഓൺ ആക്കിയ ശേഷം അനന്തു ബുള്ളറ്റ് പതുക്കെ റോഡിലേക്കിറക്കി.
സാവധാനം അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.മനസിലാകമാനം സങ്കടം നിറഞ്ഞു നിൽക്കുന്നത് കാരണം അനന്തുവിന് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കണ്ടെത്താൻ സാധിക്കുന്നില്ലായിരുന്നു.
അരുണിമയുടെ ഈയൊരു പ്രകൃതം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കാട്ടുപോത്തിന്റെ സ്വഭാവമുള്ള ഒരു പെണ്ണിനെ എങ്ങനെ വളച്ചെടുക്കുമെന്നോർത്ത് അവൻ പിരിമുറുക്കത്തോടെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ടിരുന്നു.
വളക്കാൻ പോയിട്ട് നേരെ ചൊവ്വേ അവളുടെ മുൻപിൽ നിൽക്കാനുള്ള ധൈര്യം പോലും തനിക്കില്ലലോ എന്നോർത്ത് അവന് ചിരി പൊട്ടി.
.എത്രയും പെട്ടെന്ന് തറവാട്ടിലേക്ക് എത്താൻ അവൻ കൊതിച്ചു.മുഖത്തടിക്കുന്ന വെയിലിന്റെ ചൂട് കൂടി കൂടി വന്നതും അവൻ പെട്ടെന്ന് തന്നെ എത്തിച്ചേരാനായി ആക്‌സിലേറ്റർ പിടിച്ചു തിരിച്ചു.
ബുള്ളറ്റ് ശര വേഗത്തിൽ മുന്നോട്ട് കുതിച്ചു.വളവും തിരിവും കഴിഞ്ഞു ഒരു ഇറക്കം ഇറങ്ങി വരുമ്പോൾ റോഡരികിൽ നിന്നു ഒരു പെൺകുട്ടി കൈ കാണിക്കുന്നത് കണ്ട് അനന്തു ബുള്ളറ്റ് വേഗത കുറച്ചു അവൾക്ക് ചാരെ കൊണ്ടു വന്നു നിർത്തി.
അവൾക്ക് സമീപമുള്ള വില കൂടിയ കാറിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു. അപ്പോൾ ആ പെൺകുട്ടി തലയിൽ അണിഞ്ഞ തൊപ്പി പതിയെ ഊരിയെടുത്തു.
അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത്.കണ്ടു പരിചയമുള്ള ആ കണ്ണുകൾ അവൻ നിമിഷ നേരത്തേക്ക് മതി മറന്നു നോക്കി നിന്നു.
ആ പെൺകുട്ടി തന്റെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതി വച്ചു അനന്തുവിനെ മുഖമുയർത്തി നോക്കി.
പൊടുന്നനെ അവളുടെ കണ്ണുകൾ വിടർന്നു വന്നു.
“ഹേയ് നമ്മൾ അന്ന് അമ്പലത്തിൽ വച്ചു കണ്ടതല്ലേ, എന്നെ ഓർമ്മയുണ്ടോ? ”
അവളുടെ ശബ്ദം അവനെ സ്വബോധത്തിലേക്ക് എത്തിച്ചു.അനന്തു ഞെട്ടലോടെ അവളെ നോക്കി.
അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.പയ്യെ അവൻ അന്ന് അവൾ പറഞ്ഞ പേര് ഓർത്തെടുത്തു. അറിയാതെ അതവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“ദക്ഷിണ”
“ആഹാ എന്റെ പേര് ഓർമയുണ്ടല്ലോ”
ദക്ഷിണ അത്ഭുതത്തോടെ അനന്തുവിന്റെ നീല കണ്ണുകളിലേക്ക് ഉറ്റു നോക്കി.അനന്തു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
അവനിപ്പോഴും അരുണിമയെ പോലെ തന്നെയുള്ള ഒരു പെണ്ണിനെ നേരിട്ട് കണ്ടതിന്റെ അന്ധാളിപ്പിൽ ആയിരുന്നു.
“അനന്തു എന്റെ കാർ ഒന്ന് ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ്, എനിക്കൊരു ലിഫ്റ്റ് തരാമോ? ”
ദക്ഷിണ ആവശ്യപ്പെട്ട സഹായം കേട്ട് അനന്തു ശില പോലെ നിന്നു. അവനിപ്പോഴും കിളി പാറിയ അവസ്ഥയിൽ ആയിരുന്നു.എന്ത് മറുപടി പറയണമെന്നറിയാതെ അവൻ കുഴങ്ങി.
വായിലെ വെള്ളം വറ്റി.മരുഭൂമി പോലെ അത് വരണ്ടു കിടന്നു. ഉഷ്ണം കാരണം അവൻ വിയർത്തു കുളിച്ചു. ചെന്നിയിലൂടെ വിയർപ്പ് ചാലു പോലെ ഒഴുകി.
അനന്തു ശ്വാസം വലിച്ചെടുത്ത് പയ്യെ അവളോട് പറഞ്ഞു.
“കേറിക്കോ ”
അത് കേട്ടതും ദക്ഷിണ സന്തോഷത്തോടെ അവന് പിറകിലേക്ക് വലിഞ്ഞു കയറി.അവൾ അവന്റെ ചുമലിൽ പതിയെ കര തലമമർത്തി.