“പേടിക്കണ്ടടാ ..കൊന്നിട്ടൊന്നുല്ല!!…” അയാൾ മെല്ലെ ചുവന്ന പല്ല് കാണിച്ചു ചിരിച്ചു.എനിക്കങ്ങു കലി കേറി.
“ഡാ…..” ദേഷ്യം കൊണ്ട് ഞാൻ മുരണ്ടു. എന്റെ കൈ അയാളുടെ കോളറിൽ കേറിയിരുന്നു.
“ഹാ വിടടാ ചെക്കാ …ഈടെയില്ല. എറക്കി വിട്ടപ്പോ കൊച്ചിനേം എടുത്ത് പോണ കണ്ടു.”അയാളെന്റെ കൈ പിടിച്ചു മാറ്റി.
“ചാവാൻ പോവാണോന്ന് ഞാൻ ചോദിച്ചതാ…അപ്പോ അവളുടെ ഒരു കൊല്ലുന്ന നോട്ടം..ഹ ഹ ഹ….” ചുവന്ന പല്ല് കാട്ടി മറ്റുള്ളവരെ നോക്കിയയാൾ അട്ടഹസിച്ചു.ഒന്നും ചെയ്യാൻ നിന്നില്ല. ഇയാളോട് ഒച്ചയിട്ടിട്ടും,മോന്ത നോക്കി പൊട്ടിച്ചിട്ടും കാര്യമൊന്നുമില്ല. എല്ലാം എന്റെ വീട്ടിൽ നിന്ന് വരുന്ന ചരട് വലിയാണ്. അതിനൊത്തു തുള്ളാൻ നിക്കുന്ന പാവ മാത്രമാണ് ഈ ചെറ്റ. എന്നേലും ഒരു അവസരം വരുമല്ലോ, അന്ന് തീർക്കാം ഇയ്യാളെ. എന്നാലും ഒന്ന് അറിയിക്കണമെന്ന് തോന്നി. എന്തായാലും അമ്മയോട് നേരിട്ട് പറയാൻ കഴിഞ്ഞില്ല.ഇയാളുടെ ചെവിയിൽ പറഞ്ഞാ കേൾക്കുന്നത് അമ്മ തന്നെയല്ലേ? ഞാൻ അയാളുടെ ചെവിക്കടുത്ത് നിന്നു.
“മരുമോളെ സ്വീകരിക്കാൻ, നിലവിളക്കുമെടുത്തു,ഒന്ന് ഒരുങ്ങി നിക്കാമ്പറയണേ തമ്പുരാട്ടിയോട്.വരുമ്പോ പറയാൻ വിട്ട് പോയി…”ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു. ചന്ദ്രന്റെ മുഖം വീണു. സംശയങ്ങളുടെ ഒരു കൂമ്പാരം മുഖത്തു മാഞ്ഞു പോണത് ഞാൻ കണ്ടു. “ഏട്ടത്തിയെയുങ്കൂട്ടി ഞാൻ വരുന്നതങ്ങട്ടാ…
തമ്പുരാട്ടിയോട് തടയാമ്പറ്റുവേൽ തടയാമ്പറ.അതിനും മുന്നേ കൊല്ലാമ്പറ്റുവേൽ കൊല്ലാൻ പറ.ഞാനെന്തായാലും ഏട്ടനെപ്പോലെ പേടിച്ചു നിക്കാണ് പോണില്ല.” അതൂടെ പറഞ്ഞു ഞാൻ അയാളുടെ മുന്നിൽ നിന്ന് മാറി.വീട്ടിൽ നിന്ന് ഇറങ്ങിയ മുതൽ ഈ ഒരു കാര്യമായിരുന്നു എന്റെ മനസ്സിൽ . പോവാനൊരു ഇടമില്ലാതെ ഏട്ടത്തി എന്ത് ചെയ്യുമെന്ന് ഒരു പിടിയും കിട്ടിട്ടില്ല.