“എനിക്ക് കുഴപ്പം ഒന്നുമില്ല മിസ്സെ…കണ്ടില്ലേ…പേടിക്കണ്ട..”
കൈ ഒക്കെ ഉയർത്തി ഞാൻ അവരെ വിശ്വസിപ്പിച്ചു…
അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് കണ്ണിൽ കുറ്റബോധവും സങ്കടവും.
എന്റെ ഫോണടിക്കുന്നത് കേട്ടു.
“ഡാ എത്ര നേരമായി…ഇതുവരെ ഒപ്പ് കിട്ടീല്ലേ…ഞാൻ വരണോ…”
ജോപ്പൻ അവിടെ കിടന്നു ചാടുവാണ്.
“ഇല്ലെടാ കിട്ടി ഞാൻ ദേ വരുവാ…”
“ജോയലാണോടാ….”
“ആ മിസ്സെ അവനവിടെ കിടന്നു കയറു പൊട്ടിക്കുന്നുണ്ട്…ഞാൻ എന്ന ഇതും കൊണ്ടു ചെല്ലട്ടെ…”
ഫോൺ വെച്ചു ഞാൻ റീത്ത മിസ്സിനോട് പറഞ്ഞു.
ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും ആശങ്ക വിടാത്ത മുഖവുമായി മേഘ മിസ്സ് എന്നെയും നോക്കി അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നുമില്ലെന്ന് വെറുതെ ഒന്ന് കണ്ണുചിമ്മി കാട്ടി.
*************************************
“എന്താടാ….ബാക്കിയുള്ളതിനൊയൊക്കെ എന്തെയ്തു…”
താഴെ ചെല്ലുമ്പോൾ ജോപ്പൻ പെട്ടിക്കടേട മുൻപിൽ പട്ടി ഇരിക്കുമ്പോലെ ജോർജിന്റെ ഓഫീസിനു മുന്നിൽ നിൽപ്പുണ്ട്.
“ഓഹ്, ഞാൻ വേറെ ആരേം വിളിച്ചില്ലെടാ ഇതിപ്പോ സർക്കാർ ഓഫീസിനെക്കാൾ കഷ്ടമാണല്ലോ, ഇതുംകൊണ്ടു ചെല്ലുമ്പോൾ ഇനി ആധാർ കാർഡ് വേണം മരിച്ചതിന്റെ സെർട്ടിഫികറ്റ് വേണം എന്നൊക്കെ എങ്ങാനും പറഞ്ഞു ഓടിച്ചാൽ പിന്നേം നാറി പോവില്ലേ…അതോണ്ട് അവന്മാരെ ഞാൻ മോളിലേക്ക് വിട്ടു…താക്കോലായി ചെന്നു ഇനി തുറക്കുമ്പോൾ വിളിക്കാം…
സംഭവം എവിടെ…”
ജോയൽ കൈ നീട്ടിയതും ഞാൻ പേപ്പർ കൊടുത്തു.
“നീ വാ…”
എന്നെയും കൂട്ടി പ്രസിപ്പാളിന്റെ ഓഫീസിലേക്ക് അവൻ മുട്ടിയിട്ടു കയറി.
“ഉം…എന്താ ജോയലെ…”
“സാറേ യൂണിയൻ ഓഫീസിന്റെ താക്കോൽ…”
വട്ടക്കണ്ണടയുടെ മോളിലൂടെ കണ്ണു തുറുപ്പിച്ചു ജോർജ് കെ എസ് എന്ന ഞങ്ങളുടെ സ്വന്തം പ്രിൻസിപ്പാൾ കൊരങ്ങൻ ജോർജ് ഞങ്ങളെ ഒന്നു ചൂഴ്ന്നു നോക്കി.
എന്നിട്ട് പുച്ഛം നിറഞ്ഞ ഭാവത്തോടെ ജോയൽ നീട്ടിയ പേപ്പർ വാങ്ങിച്ചു. ബുൾസ് ഐ കണ്ണു അതിലേക്ക് തുറുപ്പിച്ചു.
ജോയൽ കയ്യും കെട്ടി ധശമൂലം ദാമുവിന്റെ കണക്ക് നിക്കുന്നുണ്ട്, നിൽപ്പ് കണ്ടാൽ ആരും പറയില്ല കുറച്ചു മുന്നേ ഇയാളെ ഒറ്റയ്ക്ക് വിഴുങ്ങിക്കോളാം എന്നും പറഞ്ഞു എന്നോട് ഡയലോഗ് ഇട്ടവനാണെന്നു…
“ജോയലെ…പ്രശ്നം ഒന്നും ഉണ്ടാക്കാതെ എല്ലാ പരിപാടിയും ഭംഗിയായി നടത്താൻ നോക്കണം…അറിയാലോ മാനേജ്‌മെന്റ് ഒക്കെ ആകെ എതിരാ…”