ചാർജ് തീർന്ന ഫോൺ പോലെ ജോപ്പൻ താടിക്ക് കയ്യും കുത്തി ഇരുന്നു ഡാർക്ക് അടിച്ചു.
“നീ പേടിക്കാതെടാ വഴിയൊക്കെ നമുക്ക് ഉണ്ടാക്കാം യൂണിയൻ മീറ്റിങ് ഒക്കെ കൂടിക്കഴിയുമ്പോൾ ഒരു ഐഡിയ കിട്ടും പിന്നെ പിള്ളേരൊക്കെ കൂടെ ഇല്ലേ നീ ധൈര്യമായിട്ട് ഇരി…”
കയ്യിലിരുന്ന ബോണ്ട കടിച്ചു ഋതിൻ പറഞ്ഞു.
“എല്ലാം കൂടെ ഇമ്മാതിരി തീറ്റയാണേൽ മിക്കവാറും ഇറങ്ങാൻ നേരം ഞാനിവിടത്തെ കാന്റീൻകാരന് കുനിഞ്ഞു കൊടുക്കേണ്ടി വരും…”
“ജോപ്പാ…പൊതുസ്ഥലമാണ്…”
എടുത്ത വാക്കിന് പറഞ്ഞ ജോപ്പൻ ഞാൻ ഒന്നു തടഞ്ഞതും ആരേലും കേട്ടോ എന്നറിയാൻ ചുറ്റും നോക്കി.
“ഭാഗ്യം ആരും കേട്ടില്ല…”
അവൻ ഇളിച്ചു സ്വയം പറഞ്ഞു.
ലീലാമ്മചേച്ചീ അപ്പോഴേക്കും ഒരു ഷാർജ എടുത്തോണ്ട് വന്നു എന്റെ മുന്നിൽ ടേബിളിൽ വെച്ചു.
“ഇതെന്തൊന്നു…ഇതാരാ ഓർഡർ ചെയ്തേ, നീയൊക്കെ കൂടി എന്നെ റോട്ടിലും കൊണ്ടു നടന്നു വിക്കാനുള്ള പരിപാടിയാണോടെ…”
ജോപ്പൻ നിന്ന് തെറിച്ചു.
“ഡാ പൊട്ടാ അതിനിത് ഞങ്ങളാരും ഓർഡർ ചെയ്തതല്ലെന്നു…”
ഞാൻ കാര്യം പറഞ്ഞു.
“ലീലാമ്മേച്ചി…ഇതാര് പറഞ്ഞതാ…ഞങ്ങളാരും ഷാർജ പറഞ്ഞില്ലല്ലോ…”
ജോപ്പൻ വിളിച്ചു ചോദിച്ചു.
“അത് കാൽവിന് കൊടുക്കാൻ മേഘ മിസ്സ് പറഞ്ഞതാ…”
പോകും വഴി തിരിഞ്ഞു ചേച്ചി പറഞ്ഞിട്ട് നടന്നു.
ഞാൻ ഒന്ന് തല ചുറ്റിച്ചപ്പോൾ കൗണ്ടറിൽ നിന്നു എന്നെ നോക്കി ചിരിച്ചിട്ട് ഇറങ്ങി പോവുന്ന മിസ്സിനെ കണ്ടു.
“എന്താടാ ഇങ്ങനെ നോക്കുന്നെ…”
തിരിയുമ്പോൾ എന്നെ ഉറ്റുനോക്കുന്ന നാലു കണ്ണുകൾ… ജോപ്പനും ഋതിനും ഒരു മാതിരി മുഖം വെച്ചു എന്നെ തന്നെ നോക്കി ഇരിക്കുന്നു..
“സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഒരു ബുക്ക് എടുത്തു കൊടുക്കാൻ സഹായിച്ചു, ചിലപ്പോൾ അതിന്റെ ട്രീറ്റ് ആയിരിക്കും…”
ഞാൻ ഉള്ള കാര്യം പറഞ്ഞു.
“ഉം….”
ഒന്നമർത്തി മൂളി ജോപ്പൻ ഷാർജ വാങ്ങി ഒന്നു വലിച്ചു.
ഫോണിൽ മെസ്സേജ് ടോൺ കേട്ടു…
“ഓൾഡ് ലൈബ്രറിക്ക് വാടാ ചെക്കാ…”
ദേഷ്യം പിടിച്ചുള്ള രണ്ട് ഇമോജിയും.
ഉച്ചക്കുള്ള ബ്രേക്ക് ആണ്, ഫോണും എടുത്തു ജോപ്പനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു കാന്റീനിന്റെ അപ്പുറമുള്ള ഓൾഡ് ലൈബ്രറിയിലേക്ക് ഞാൻ നടന്നു.