നിറമുള്ള വെയിലുകൾ [Smitha]

Posted by

അയാളില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ കണ്ണുകളെത്തിയത് വരാന്തയില്‍ നിന്നു തന്നെ നോക്കുന്ന ജയ്മോളുടെ മുഖത്തേക്ക്.
ജയ് മോള്‍ പുഞ്ചിരിയോടെ തന്നെ തറച്ച് നോക്കുകയാണ്.

“എന്താ എക്സിക്യൂട്ടീവ് പതിവില്ലാതെ എന്‍റെ പാവം ചാച്ചനെ ഒരു മണിയടി?”

ജയ് മോള്‍ ചോദിച്ചു.
സാന്ദ്ര അഹമ്മദാബാദില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജയ്മോള്‍ അവളെ അങ്ങനെയാണ് വിളിക്കുന്നത്.

“ഡോക്റ്റര്‍ക്ക് പൌലോസ് ചേട്ടനെ ചാച്ചാ എന്ന് വിളിക്കാങ്കി എനിക്കും വിളിക്കത്തില്ലേ?”

ജയ് മോളുടെ കൈ പിടിച്ച് അകത്തേക്ക് കയറിക്കൊണ്ട് സാന്ദ്ര ചോദിച്ചു.
ജയ് മോള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

“എന്ത് രസാടീ ഈ ഡ്രസ്സ്!”

സാന്ദ്ര അണിഞ്ഞിരുന്ന റോസ് നിറമുള്ള ടോപ്പില്‍ പിടിച്ച് ജയ് മോള്‍ പറഞ്ഞു.

“ഇങ്ങനത്തെ ഡിസൈന്‍ വര്‍ക്ക് ഉള്ള മിഡി ആദ്യായാ ഞാന്‍ കാണുന്നെ!”

സാന്ദ്ര വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

“വിന്‍സെന്‍റ്റ് ചേട്ടായി എന്തിയേടീ?”

ജയ് മോളുടെ മുറിയിലെത്തിക്കഴിഞ്ഞ് സാന്ദ്ര ചോദിച്ചു.

“ചേട്ടായി ഓഫീസിലേക്ക് ഇപ്പം പോയതെ ഉള്ളല്ലോ. എന്നാടി?”

“അതിനിപ്പം ഡബ്ലിയൂ എഫ് എച്ച് അല്ലെ? പിന്നെ ഓഫീസിലേക്ക് എന്തിനാ പോകുന്നെ?”

“പിന്നെ ചെട്ടായിയാ ഡബ്ലിയൂ എഫ് എച്ച്! സാന്ദ്രാ ടെക്നോളജീസിന് ഫുള്‍ ഡെഡിക്കേറ് ചെയ്തെക്കുവല്ലേ ചേട്ടായി ഫുള്‍ ലൈഫ്…!”

“ഒഹ് അങ്ങനെയാണോ? സാന്ദ്രാ ടെക്നോളജീസിനല്ലേ? സാന്ദ്രയ്ക്കല്ലല്ലോ!”

സാന്ദ്രയുടെ ചോദ്യം കേട്ട് ജയ് മോള്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
സാന്ദ്ര അത് കണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.

“എന്താടി സാന്ദ്രെ?”

അവളുടെ മുഖഭാവം കണ്ട് ജയ് മോള്‍ ചോദിച്ചു.

“നീ എന്‍റെ ആരാ ജയ്?”

സാന്ദ്ര ചോദിച്ചു.

“നിന്‍റെ ഫ്രണ്ട്…അല്ലെ?”

“എങ്ങനത്തേ ഫ്രണ്ട്?”

“ഇതെന്നാ ചോദ്യമാ?”

ജയ് മോള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“രാവിലെ കുറെ കടംകഥകളുമായാണല്ലോ പെണ്ണിന്‍റെ വരവ്! പൌലോസ് ചേട്ടന്‍ എന്ന് വിളിച്ചുകൊണ്ടിരുന്നയാളെ ചാച്ചനാക്കുന്നു, ഇപ്പം ഡ്രാമേലെ പോലെ ഡയലോഗ് ഒക്കെ പറയുന്നു…എന്നാ പറ്റീടീ നിനക്ക്?”

Leave a Reply

Your email address will not be published. Required fields are marked *