മണാലിയുടെ മുകളിലപ്പോൾ മഞ്ഞും മേഘങ്ങളും ഇണചേർന്ന് ഘനീഭവിച്ചു കിടന്നു.
ഭൃഗു തടാകക്കരയിൽ സഞ്ചാരികൾ അധികമൊന്നുമുണ്ടായിരുന്നില്ല അപ്പോൾ. മരങ്ങളും വിദൂരത്തുള്ള കോട്ടേജുകളും മഞ്ഞിൽ പുതഞ്ഞു, സൂര്യ സാമീപ്യത്തിന് കൊതിച്ചു കിടന്നു.
ടെന്റിൽ കമ്പിളിക്കുപ്പായതിന്റെ അമിത ഭാരത്തിൽ, കമ്പളത്തിൽ നിന്നും എഴുന്നേൽക്കാതെ റമ്മിന്റെ ലഹരിയിൽ തന്റെ പഴയ വീരകൃത്യങ്ങളിലൊന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആന്റണി സൂസനോട്.
മാത്യുസും വിൻസെന്റും സാന്ദ്രയും ഭൃഗുവിന്റെ കരയിൽ, തടാകതിന്റെ ഗ്ളാസ് പരപ്പിനടിയിൽ കുഞ്ഞു മിസൈലുകളെപ്പോലെ കുതിക്കുന്ന സാൽമൺ മത്സ്യങ്ങളെ നോക്കി നിന്നു.
ദൂരെയും അരികെയുമുള്ള ബൃഹത് പ്രപഞ്ചം മുഴുവൻ വെള്ളനിറത്തിൽ സഞ്ചാരികളെ മോഹിപ്പിച്ചു ….
“എടാ നീയാ സോമന്റെ മകൻ രാഹുലിന്റെ കൈ നോക്കി പറഞ്ഞത് അക്ഷരം പ്രതി ശരിയായല്ലോ!”
ഇടയ്ക്ക് മാത്യുസ് വിന്സെന്റിനോട് പറഞ്ഞു.
അത് കേട്ട് സാന്ദ്ര വിൻസെന്റിനെ മിഴിച്ചു നോക്കി.
“ഏഹ് ? ചേട്ടായിക്ക് കൈനോട്ടവും വശമുണ്ടോ? അത് കൊള്ളാല്ലോ!”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ മോളെ അതാ ചെറുക്കനെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ!”
വിൻസെന്റ് ചിരിച്ചു.
“എങ്കില്‍ ചേട്ടായി എന്‍റെ കയ്യൊന്നു നോക്കി പറഞ്ഞെ?”
“എന്തിനാ?”
മാത്യൂസ് പരിഹസിക്കുന്ന സ്വരത്തില്‍ അനിയത്തിയോട് ചോദിച്ചു.
“സാധാരണ എല്ലാരും കൈ നോക്കുന്ന എന്നെത്തിനാ? ഭാവി അറിയാന്‍!”
“നിന്‍റെ ഭാവി അറിയാന്‍ എന്നെത്തിന്നാ കൈ നോക്കുന്നെ? എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പറയാല്ലോ…”
“ഒഹ്! അത് ശരി!”
അവള്‍ മുഖം കോട്ടി.
“അത്രയും വലിയ പണ്ഡിതനാരുന്നോ ഇച്ചായന്‍? എന്നാ ഒന്ന് പറഞ്ഞെ?”
“അതിന് പാണ്ഡിത്യം ഒന്നും വേണ്ട! മുഖത്ത് നോക്കി കോമണ്‍സെന്‍സ് കൊണ്ട് പറഞ്ഞാ മതി..ഉദാഹരണത്തിന്, ഇന്നേക്ക് അഞ്ചാം കൊല്ലം നിന്നെ ലോകത്തിലെ ഏറ്റവും വലിയ മൂക്കിളച്ചാത്തന്‍ വന്ന് കെട്ടിക്കൊണ്ടു പോകും. അയാള്‍ക്ക് മേലെ മൂന്ന്‍ പല്ലു കാണില്ല. ഫുള്‍ കഷണ്ടിയല്ല, മൂന്ന്‍ നാലു മുടി