“ആന്റിയും വല്യപ്പനും തമ്മിൽ ഒരേ സംസാരം. റിയർ വ്യൂ മിററിലൂടെ ഞാൻ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അമ്മയെയും വല്യപ്പനെയും ഒട്ടും ശ്രദ്ധിക്കാതെ അവർ രണ്ടുപേരും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവരെ നമ്മുടെ മുന്നിലെ ജങ്ഷനിൽ വിട്ട് ഞങ്ങൾ ഇങ്ങോട്ട് പോന്നു. ഒരു നോട്ടം പോലും എനിക്ക് കിട്ടിയില്ല. പക്ഷേ അന്ന് രാത്രി ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു. പ്രൊഫൈൽ പിക്ചർ മരിയ ഷറപ്പോവയുടെ ഫോട്ടോയാണ്. ‘ഞാൻ ദിവ്യ, ഇന്ന് കാറിൽ ലിഫ്റ്റ് തന്നില്ലേ’ എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്.”
“എന്റെ ഒരു എടുത്തുചാട്ടം കാരണം ഞാൻ മനസ്സ് തുറന്നു സംസാരിച്ചു. ഒരു മാസം കൊണ്ട് ദിവ്യ ചേച്ചി പറയുന്നത് മാത്രം കേൾക്കുന്ന ഒരാളായി ഞാൻ മാറി. കഴിഞ്ഞ ദിവസം വരെ ഒരു ക്ലൂ പോലും തരാതെയാണ് എന്നോട് ചാറ്റ് ചെയ്തത്. ചേട്ടായിയുടെ കാര്യം ചോദിച്ചതിന്റെ പിറ്റേന്ന് ദീപു വന്ന് എന്നെ തല്ലിയിട്ട് പോയി.” ഇടതു കവിളിൽ കൈവെച്ച് വിക്കി ഒന്ന് എരിവ് വലിച്ചു.
“എന്റെ കാര്യമോ?” കിട്ടിയ അടിയേക്കാൾ കൂടുതൽ ഞാൻ എങ്ങനെയോ ഇതിൽ പെട്ടു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ആകാംക്ഷയായത്. ഒരു മണിക്കൂർ മുൻപ് എന്നോട് വഴക്കിട്ട ഒരുവൾ എന്റെ അനിയനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരിക്കുന്നു!
“മ്മ്… ചേട്ടൻ ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നത്, കല്യാണം കഴിഞ്ഞോ എന്നൊക്കെ ചോദിച്ചു.”
“നീ എന്നാ പറഞ്ഞത്?”
“എന്റെ മൂഡ് പിന്നെയും പോയില്ലേ…” വിക്കി നിരാശയോടെ മുഖം താഴ്ത്തി.