പ്രിയയുടെ കസിൻ ഇഷാൻ! ഇവനെ ഞാൻ പണ്ട് പത്തനംതിട്ടയിൽ വെച്ച് കൈവെച്ചതാണ്. അന്ന് കണ്ട ആ പേടി ഇപ്പോഴും അവന്റെ കണ്ണിലുണ്ട്. അവനെ പൊക്കിയെടുത്ത് അടുത്തുള്ള സിമന്റ് ബെഞ്ചിലേക്ക് ചേർത്ത് നിർത്തി. സന്ദീപ് എന്നെ മാറ്റാൻ നോക്കിയെങ്കിലും അവനെ തോളിൽ പിടിച്ച് നിലത്തേക്ക് പൊക്കിയടിച്ചു.
“നിന്നെ എടുത്തോളാം പന്നീ!” നെൽസൺ ആക്രോശിച്ചു കൊണ്ട് അകത്തേക്ക് ഓടി.
ക്ഷമിക്കാൻ എനിക്ക് പരിധിയുണ്ട്. പക്ഷേ ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്ന പേരിന് ഒരു പ്രത്യേകതയുണ്ട്..തൊട്ടവനെ വെറുതെ വിടാറില്ല. ഉണ്ണിയെയും ടിറ്റോയെയും നോക്കാതെ ഞാൻ നെൽസന്റെ പിന്നാലെ പാഞ്ഞു. ചെന്നു കയറിയത് ഏതോ ഒരു ക്ലാസ്സ് റൂമിൽ!
അവിടെ അവന്റെ കൂടെയുള്ള ബാക്കി പിള്ളേരും ഉണ്ടായിരുന്നു. ഒരാൾ ക്രിക്കറ്റ് ബാറ്റുമായി എന്റെ തലയ്ക്ക് നേരെ വീശി. ഇടതു കൈകൊണ്ട് ആ ബാറ്റ് തടഞ്ഞു പിടിച്ചു വാങ്ങി, അതിന്റെ പിടികൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത്! പിന്നെ കണ്ടത് ബാറ്റിന്റെ വിളയാട്ടമാണ്. ചുണ്ടിനും നെറ്റിക്കും പരിക്കേറ്റെങ്കിലും അവന്മാരെല്ലാം ഒതുങ്ങി. ഒടുവിൽ ഇഷാന്റെ തലയ്ക്ക് നേരെ കസേര ഓങ്ങിയപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്.
ചെവി പൊത്തിപ്പിടിച്ച്, കരച്ചിലിന്റെ വക്കിൽ എന്നെ പേടിയോടെ നോക്കി നിൽക്കുന്ന ഒരു ടീച്ചർ! ഞാൻ പതുക്കെ കസേര താഴെ വെച്ചു.
പ്രിൻസിപ്പാളിന്റെ റൂമിൽ…
“മല്ലിക ടീച്ചർക്ക് പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാൻ നോക്ക്! കോളേജ് തുറന്ന ദിവസം തന്നെ തുടങ്ങിയല്ലോ ഇവന്മാര്!” പ്രിൻസിപ്പാൾ ഭുവനചന്ദ്രൻ സാറിന്റെ ശകാരം ആ മുറിയിൽ മുഴങ്ങി. മല്ലിക ടീച്ചർ മറ്റാരുമല്ല, ഞാൻ കസേര ഓങ്ങിയപ്പോൾ ക്ലാസ്സിൽ ഭയന്നുനിന്ന അതേ ടീച്ചറാണ്.