“ടാ… ഞാൻ കോംപ്രമൈസ് ചെയ്യാം,” ചന്ദ്രൻ ഉറക്കച്ചടവോടെ പറഞ്ഞു.
“വേണ്ട അങ്കിൾ!” എബിയുടെ ശബ്ദം ഉയർന്നപ്പോൾ ചന്ദ്രൻ പതുക്കെ ബെഡിൽ നിന്നെഴുന്നേറ്റു. “മെയിൽ ചെയ്യാം,” അയാൾ വഴങ്ങി.
ഇതൊക്കെ വാതിലിന് പുറത്ത് നിന്ന് ഉണ്ണി വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. എബി ശരിക്കും ആരാണെന്ന് ഉണ്ണിക്ക് ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല. അവൻ പതുക്കെ വാതിലിൽ മുട്ടി.
“എബി ചേട്ടാ… ഉണ്ണിയാണ്. കേറിക്കോട്ടെ?”
“വാടാ…” അകത്ത് നിന്ന് മറുപടി വന്നു. മുഖത്ത് ഒരു ചെറിയ ചിരി ഫിറ്റ് ചെയ്ത് ഉണ്ണി അകത്തേക്ക് കയറി.
ഉണ്ണി റൂമിൽ കയറി വാതിലടച്ചു. എബി കമ്പ്യൂട്ടറിന് മുന്നിൽ നിശബ്ദനായിരുന്നു. ഉണ്ണിയുടെ കണ്ണുകൾ ആദ്യം പോയത് എബിയുടെ വലതു കൈയിലേക്കാണ്. അപ്പോഴാണ് അവന് കാര്യം പിടികിട്ടിയത്—ആ കൈ മുറിഞ്ഞതല്ല, എബി കൈവെച്ചവരുടെ ചോര പറ്റിപ്പിടിച്ചതാണ്! ഭയത്തോടെയും ആദരവോടെയും ഉണ്ണി എബിയെ നോക്കി പതുക്കെ ബെഡിലേക്ക് കിടന്നു. എബി മറുപടിയൊന്നും പറഞ്ഞില്ല. ആ മുറിയിലെ നിശബ്ദതയ്ക്ക് പോലും ഒരു ഭാരമുണ്ടായിരുന്നു.
——————————————————————
പിറ്റേന്ന് രാവിലെ മാത്യു വക്കീൽ തന്റെ വീടിന് മുന്നിൽ ജോഗിംഗ് വേഷത്തിൽ നിൽക്കുന്ന എബിയെ കണ്ട് അമ്പരന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നോടിയാണോ ഇവന്റെ ഈ വരവെന്ന് വക്കീൽ ഭയന്നു.
“ഗുഡ് മോർണിംഗ് അങ്കിൾ.” ശാന്തമായ മുഖത്തോടെ എബി പറഞ്ഞു.
“മോർണിംഗ് എബി. എന്താ ഈ വഴിക്ക്?” മാത്യു വക്കീൽ ഉള്ളിലെ പതർച്ച പുറത്തു കാണിക്കാതെ ചോദിച്ചു.