“നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ?” രാജ്‌മോഹൻ അടുത്തു വന്നു.
“ഭീഷണിപ്പെടുത്താൻ മാത്രം ഞാൻ വളർന്നിട്ടില്ല സാറേ… പക്ഷേ ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം. വിക്രമും സോമൻ പിള്ളയും ഒക്കെ ടൈഗർ ക്ലബ്ബിൽ ഇരിപ്പുണ്ടാകും. അവരുടെ അടുത്തേക്ക് പോകുമ്പോൾ എന്റെ ഈ മുഖം ഒന്ന് ഓർമ്മിച്ചാൽ മതി.”
ആ പേര് കേട്ടതും രാജ്‌മോഹന്റെ മുഖത്തെ ആ ചങ്കൂറ്റം പതുക്കെ ഒന്ന് മങ്ങി. എബിക്ക് ഇത്രയും വിവരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല.
“ഹാരിസേ… നിന്റെ മോനെ നീ സൂക്ഷിച്ചോ. ഈ കളി ഇവിടെ തീരില്ല.” രാജ്‌മോഹൻ ദേഷ്യത്തോടെ തന്റെ ആളുകളെയും കൂട്ടി പുറത്തേക്ക് നടന്നു.
ജീപ്പുകൾ ഗേറ്റ് കടന്ന് പോയതും ഹാരിസ് സാർ എബിയുടെ കോളറിന് പിടിച്ചു. “എന്താടാ നീ ആ പറഞ്ഞത്? വിക്രമും സോമൻ പിള്ളയും ഒക്കെയായി നിനക്കെന്താ ബന്ധം?”
“ബന്ധമില്ല അപ്പച്ചാ… അവർക്ക് എന്നോട് ഒരു ബന്ധം ഉടനെ ഉണ്ടാകും.” എബി അപ്പച്ചന്റെ കൈ മാറ്റിക്കൊണ്ട് അകത്തേക്ക് നടന്നു.
ഉണ്ണി ഇതെല്ലാം കണ്ട് വാ പൊളിച്ചു നിൽക്കുകയാണ്. “ചേട്ടാ… മാരക തള്ളാണല്ലോ?” ഉണ്ണി പതുക്കെ ചോദിച്ചു.
എബി തിരിഞ്ഞു നോക്കിയില്ല. അവൻ നേരെ റൂമിലെത്തി ചന്ദ്രൻ അങ്കിൾ മെയിൽ ചെയ്ത അഡ്മിഷൻ പേപ്പേഴ്സ് തുറന്നു നോക്കി. അതിൽ അവൻ തിരഞ്ഞത് ഒരു പേരായിരുന്നു. ‘ശരണ്യ സോമൻ പിള്ള’.
എബിയുടെ കണ്ണുകൾ തിളങ്ങി. നെൽസന്റെ ടീമിലെ ഏറ്റവും വലിയ വീക്ക്നെസ്സ് സന്ദീപിന്റെ പെങ്ങളായ ശരണ്യയാണെന്ന് എബിക്ക് മനസ്സിലായി.