ദേഷ്യത്തിൽ വിറയ്ക്കുന്ന കൈകളോടെ മയൂരി ഫോണെടുത്തു. “SP ശ്രീകുമാർ!” മറുപുറത്ത് കോൾ എടുത്തയാൾ പറഞ്ഞു.
“ശ്രീ… എനിക്കൊരു ഹെൽപ്പ് വേണം.”
“മായയോ?” ശ്രീകുമാർ അമ്പരന്നു. “എന്താ മോളെ കാര്യം?” ഒരു ജ്യേഷ്ഠന്റെ വാത്സല്യത്തോടെ അയാൾ ചോദിച്ചു.
“ഹാരിസിന്റെ മോനെപ്പറ്റിയാണ്…”
“ലൂക്കാച്ചനെ പറ്റിയോ?”
“അല്ല, അയാൾക്ക് വേറൊരു മോൻ കൂടിയുണ്ട്.”
“നമ്മുടെ എബി! എന്താടി കാര്യം?” ശ്രീകുമാർ ഗൗരവത്തിലായി.
“അവൻ നെൽസന്റെ ദേഹത്ത് കൈവെച്ചു.”
മറുപുറത്ത് ശ്രീകുമാർ ഒരു നിമിഷം മൗനമായി നിന്നു. എബിയെക്കുറിച്ച് ഓർത്തപ്പോൾ അയാൾക്ക് ചിരിയാണ് വന്നത്. “നെൽസൺ എന്തെങ്കിലും വൃത്തികേട് കാണിച്ചുകാണും,” അയാൾ പതുക്കെ പറഞ്ഞു.
“ശ്രീ!” മയൂരി പരിഭവത്തോടെ വിളിച്ചു.
“മായ… എബിയെ നിനക്ക് എന്തിനാണ്? ഞാൻ അവന്റെ കാര്യത്തിൽ നിന്നെ സഹായിക്കില്ല. അത് നിനക്ക് നല്ലതിനല്ല.” ഉറപ്പോടെ ശ്രീകുമാർ അത് പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് മയൂരി ഫോൺ വലിച്ചെറിഞ്ഞു. എബി… ആ പേര് മയൂരി പല്ലുഞെരിച്ചു കൊണ്ട് ആവർത്തിച്ചു.
⏮️⏮️⏮️ ഒരു മണിക്കൂർ മുമ്പ്… എബിയുടെ വീട്ടിൽ
“നവാസ്, കേസ് എടുക്കേണ്ട,” ഹാരിസ് സാർ ഉറപ്പിച്ചു പറഞ്ഞു.
“എന്നാലും സാർ…” ASI നവാസ് മടിച്ചു നിന്നു.
“തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ? വന്നത് ഭരതന്റെ ആളുകളാണ്. പോയി അവരെ പിടിക്ക്!” ജോസി അങ്കിൾ എബിയെ തടയാൻ നോക്കിയെങ്കിലും, എബിയുടെ കൈ നവാസിന്റെ കോളറിലേക്ക് എത്തുന്നതിന് തടസ്സമായില്ല. ഒരു കിടുക്കൻ തല്ല് നവാസിന് കിട്ടണമെന്ന് ജോസിക്കും ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു.