“എബി ചേട്ടാ…” ഉണ്ണി പതുക്കെ ഒന്ന് വിളിച്ചു.
“നാലെണ്ണവും വിട്ടോ,” എബി അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നോക്കി ഇരുന്നു.
“എബി, ഞാൻ ഇടപെടണോ?” ബാലു അല്പം ഗമയിൽ എബിയോട് ചേർന്നിരുന്ന് ചോദിച്ചു.
“നമ്മുടെ പിള്ളേരാണ് ബാലു,” എബി ഒന്ന് കണ്ണ് അടച്ചു കാണിച്ചു. എന്നിട്ട് ടിറ്റോയ്ക്കും സംഘത്തിനും നേരെ തിരിഞ്ഞു. “മക്കൾ പോയി ഇച്ചിമുളയിട്ട് വായോ…” എബിയുടെ പരിഹാസം കേട്ട് മുഖം താഴ്ത്തി നാലുപേരും ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു.
“എബിക്ക് ഇവരെ നേരത്തെ അറിയാമോ?” ബാലുവിന് കൗതുകമായി.
“നന്നായിട്ടറിയാം,” എബി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് മെസ്സേജ് ചെക്ക് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
അശോകൻ സാറിന്റെയും നൗഷാദ് സാറിന്റെയും ക്ലാസ്സുകൾ കഴിഞ്ഞു. അവസാന പിരീഡ് മല്ലിക മിസ്സിന്റേതായിരുന്നു. മിസ്സ് ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ നോട്ടം പോയത് എബിയിലേക്കാണ്. പക്ഷേ, ആദ്യ ദിവസം കണ്ട ആ ദേഷ്യം ഇപ്പോഴില്ല. മിസ്സ് ഓരോ ബെഞ്ചിലും കയറി ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ബെൽ അടിച്ചപ്പോൾ കുട്ടികൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.
“എബി വരുന്നില്ലേ?” ബാലു ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ടപ്പോൾ ബാലുവും നടന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ട്രിസ ക്ലാസ്സിലേക്ക് കയറി വന്നു. സാരിക്ക് മുകളിൽ ഒരു കോട്ടിട്ട്, ഹാൻഡ് ബാഗും തൂക്കി വരുന്ന ട്രിസയെ നോക്കി എബി ബെഞ്ചിൽ ഒതുങ്ങിയിരുന്നു. ട്രിസ വന്ന് അവന്റെ അടുത്തിരുന്നു.