“കുരുവിള പഴയൊരു പോലീസുകാരനാണ്. സ്വന്തം മക്കൾ ആരും പോലീസ് ആകുന്നത് പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഹാരിസ് സാർ ആരോടും പറയാതെ ടെസ്റ്റ് എഴുതി ട്രെയിനിങ് കഴിഞ്ഞു. അതോടെ കുരുവിള മകനെ പടിക്ക് പുറത്താക്കി. ഹാരിസ് സാർ പിന്നെ അങ്ങോട്ട് പോയിട്ടില്ല, ഇവിടെ സെറ്റിലായി.”
സണ്ണി ഒന്ന് നിർത്തി പിള്ളേരുടെ മുഖത്തേക്ക് നോക്കി. അവർ കഥയിൽ ലയിച്ചിരിക്കുകയാണ്.
“പക്ഷേ എബി… അവൻ ജനിച്ചപ്പോൾ മുതൽ കുരുവിളയുടെ കണ്മണിയായിരുന്നു. വെക്കേഷൻ ആയാൽ എബി പെരിങ്ങാമലയിലാണ്. സ്മിത ആന്റിയുടെ എല്ലാ ഇഷ്ടവും നടത്തിക്കൊടുത്ത ഹാരിസ് സാർ, എബിയുടെ കാര്യത്തിൽ മാത്രം സ്വന്തം അപ്പന്റെ വാക്ക് കേട്ടു. സ്മിത ആന്റിയുടെ കുടുംബം മുഴുവൻ ‘ലോപ്പസ്’ എന്ന പേര് ചേർക്കുമ്പോൾ, കുരുവിള നേരിട്ട് വന്ന് നമ്മുടെ ചെക്കന് ‘എബ്രഹാം’ എന്ന് പേരിട്ടു. സ്വന്തം ചോരയാണെന്ന് അയാൾക്ക് ഉറപ്പായിരുന്നു.”
“അപ്പന്റെ ആ സ്വഭാവം കാരണം ഭാര്യ പോലും അയാളെ വിട്ടിട്ട് വിദേശത്തേക്ക് പോയി. സ്വന്തം മക്കൾ സ്വത്തിന് വേണ്ടി കോടതിയിൽ കയറി. പക്ഷേ ആ കിളവൻ ചില്ലറക്കാരനല്ലായിരുന്നു. 18 വയസ്സ് തികഞ്ഞ ദിവസം, തന്നെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു രക്തത്തെ അയാൾ വിളിച്ചു വരുത്തി. അതാണ് എബി! കോടികൾ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ അവകാശിയായി 18-ാം വയസ്സിൽ എബി മാറി. അതോടെ വലിയവീട്ടിൽ തറവാട്ടിലെ ബാക്കി അംഗങ്ങൾ എബിയുടെ ശത്രുക്കളായി. പ്ലസ് ടു കഴിഞ്ഞ് എബി അങ്ങോട്ട് പോയത് ആ സാമ്രാജ്യം ഭരിക്കാനായിരുന്നു. എന്നിട്ടിപ്പോൾ മൂന്ന് വർഷം കഴിഞ്ഞ് ഒരു ഭ്രാന്ത് പിടിച്ച പോലെ പഠിക്കണമെന്ന് പറഞ്ഞ് തിരിച്ചു വന്നിരിക്കുന്നു!”