“അതല്ല… നിനക്കൊരു പ്രപ്പോസൽ വന്നിട്ടുണ്ട്,” ഹാരിസ് ഗൗരവത്തിലായി.
“എനിക്ക് കല്യാണപ്രായമായോ അപ്പച്ചാ?” എബി ഒന്ന് നാണം വരുത്താൻ ശ്രമിച്ചു.
“കഴുവേറി! ഡീൽ പറയുമ്പോൾ ശ്രദ്ധിക്കെടാ. 5 കിലോ!” ഹാരിസ് പറഞ്ഞു.
“വെറും 5 കിലോയോ? ഇതിന് ഞാനിപ്പോ എന്തിനാ?” എബി പുച്ഛിച്ചു. “പാലക്കാട്ടെ ശേഖരന്റെ കാര്യമല്ലേ? ശേഖരന് സേതുവിനെ വിളിച്ചാൽ പോരേ?”
“ഇത് ശേഖരന്റെ പേഴ്സണൽ കാര്യമാണ്. നാളെ ലോഡ് വരും.” ഹാരിസ് ഒരു 500 രൂപ നോട്ട് എടുത്തു എബിയുടെ നേരെ നീട്ടി. അതിൽ ഒരു വണ്ടി നമ്പർ എഴുതിയിരുന്നു: TN 03 74*3.
⏩⏩⏩
രണ്ടു ദിവസം കഴിഞ്ഞ് കോളേജിലേക്ക് പോകാൻ ബസ്സിൽ കയറുമ്പോഴാണ് എബി പ്രിയയെ കാണുന്നത്. ചുവപ്പും മഞ്ഞയും കലർന്ന ഒരു ചുരിദാറിൽ അവൾ അതിമനോഹരിയായി നിൽക്കുന്നു. സണ്ണിയോട് തമാശയായി പറഞ്ഞതാണ്, പക്ഷേ പ്രിയ തന്നെ തേടി വന്നിരിക്കുന്നു.
ബസ്സിൽ നിന്ന് എബി ചാടിയിറങ്ങി അവളുടെ അടുത്തേക്ക് നടന്നു. അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
“എന്നെ കാണാൻ വേണ്ടി വന്നതാണോ, അതോ അപ്രതീക്ഷിതമായി സംഭവിച്ചതാണോ?” എബി അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
പ്രിയയുടെ ആ ചിരിയിൽ ഒരു ഗൂഢതയുണ്ടായിരുന്നു.
വാഹനങ്ങൾ നോക്കി റോഡ് കടക്കുമ്പോൾ തന്നെ പ്രിയ പറയാൻ പോകുന്ന കള്ളങ്ങളെക്കുറിച്ച് എബിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രണയം അവളുടെ മനസ്സിലില്ലെന്ന് അവന് ഉറപ്പാണ്. പക്ഷേ, പ്രതികാരം ചെയ്യാൻ തക്കവണ്ണം അവൾ വളർന്നിട്ടുണ്ടോ?