“വലിയവീട്ടിൽ കുടുംബത്തെക്കുറിച്ച് ചേട്ടന് ഇത്രയും അറിയാമോ?” ടിറ്റോ അമ്പരന്നു ചോദിച്ചു.
“അവന്റെ അപ്പാപ്പനെ ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്. പിന്നെ… അവനോട് ഇതൊന്നും ചോദിക്കാൻ നിൽക്കണ്ട. ലൂക്കാച്ചനും എബിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. എബിക്ക് ഒരു സ്വഭാവമുണ്ട്,പെണ്ണുങ്ങളോടും പ്രായത്തിന്റെ കാര്യത്തിലും അവൻ കള്ളം മാത്രമേ പറയൂ. ലൂക്കാച്ചൻ പ്ലസ് വണ്ണിന് സയൻസ് എടുത്തപ്പോൾ എബി കൊമേഴ്സ് എടുത്തു. ‘നിനക്ക് ഫുൾ A+ കിട്ടിയത് കൊമേഴ്സ് ആയതുകൊണ്ടാ’ എന്ന് ലൂക്കാച്ചൻ കളിയാക്കിയതിന്റെ പേരിൽ, കിട്ടിയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്ത് രണ്ടാമത് സയൻസ് എടുത്തു പഠിച്ച മുതലാണ് അവൻ! അങ്ങനെയാണ് ഞങ്ങൾ ഒരേ ക്ലാസ്സിൽ വന്നത്.”
സണ്ണി ഒന്ന് ചിരിച്ചു. “നീയൊക്കെ ഇപ്പോൾ പഠിക്കാൻ പോകുന്ന സബ്ജെക്ട് മുഴുവൻ അവന് കാണാപ്പാഠമായിരിക്കും. പള്ളിഗ്രൗണ്ടിൽ അവൻ ഇറങ്ങുന്ന ദിവസം ഒറ്റ ഒരുത്തനും വായാടിത്തം കാണിക്കില്ല. പത്ത് കാർ വാങ്ങാൻ പണമുള്ളവനാണ് കോളേജിൽ ബസിൽ വരുന്നത്. അതുകൊണ്ട് സൂക്ഷിച്ചോ!”
സണ്ണി പറഞ്ഞത് ഒരു തള്ള് കഥ പോലെ തോന്നിയെങ്കിലും, നെൽസന്റെ വീട്ടിൽ കഥാന്ത്യം വേറെയായിരുന്നു.
⏩⏩
നെൽസന്റെ വീട്ടിൽ
കൈയിൽ ബാൻഡേജ് ചുറ്റി, മുഖത്ത് കടുത്ത കുറ്റബോധവുമായി നെൽസൺ ഇരിക്കുകയാണ്. എതിരെ അവന്റെ അമ്മ മയൂരിയും, മയൂരിയുടെ രണ്ടാം ഭർത്താവും ജില്ലാ നേതാവുമായ രാജ്‌മോഹനും.
ഫോൺ കട്ട് ചെയ്ത് രാജ്‌മോഹൻ രോഷത്തോടെ എഴുന്നേറ്റു. “നീ ആരോടാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് അറിയാമോ?”