സമയം 6:30 കഴിഞ്ഞു. അസ്തമയ സൂര്യന്റെ വെളിച്ചവും ചെമ്മണ്ണിന്റെ പൊടിയും ചേർന്ന് ഗ്രൗണ്ടിന് വല്ലാത്തൊരു ഫീൽ നൽകുന്നുണ്ടായിരുന്നു. സണ്ണിയും കൂടെ മൂന്ന് ചെറുപ്പക്കാരും നിൽക്കുന്നത് ഞാൻ ദൂരെ നിന്നുതന്നെ കണ്ടു. ക്ലബ്ബിന്റെ ജേഴ്സി ധരിച്ച, മീശ മുളച്ചു വരുന്ന പ്ലസ് ടു കഴിഞ്ഞ പിള്ളേർ. ഫുട്ബോൾ കളി കഴിഞ്ഞ് ജേഴ്സിയിലാകെ മണ്ണ് പുരണ്ടിട്ടുണ്ട്.
ഞാൻ ബൈക്ക് സ്റ്റാൻഡിലിറങ്ങി. പിള്ളേരെ വിട്ട് സണ്ണി എന്റെ അടുത്തേക്ക് നടന്നു വന്നു.
“ടിറ്റോ… ഇത് എബി. ഹാരിസ് സാറിന്റെ മകനാണ്,” എന്നെ നോക്കിനിന്ന മൂന്നുപേരോടുമായി സണ്ണി എന്നെ പരിചയപ്പെടുത്തി. എന്നിട്ട് അവർക്കിടയിലേക്ക് എന്നെ വിട്ട് സണ്ണി ഒന്ന് മാറിനിന്നു.
കൂട്ടത്തിൽ അത്യാവശ്യം ആരോഗ്യമുള്ള ടിറ്റോയെ ഞാൻ അടുത്തേക്ക് വിളിച്ചു. പക്ഷേ മൂന്നുപേരും ഒന്നിച്ചാണ് എന്റെ മുന്നിലേക്ക് വന്നത്.
“കുറച്ചു നാളായി ഞാൻ നാട്ടിൽ ഇല്ലായിരുന്നു. നിങ്ങളുടെ പേരെന്താ?” ഞാൻ ചോദിച്ചു.
“ഷാഹിർ, അലക്സ്, ടിറ്റോ.” ഇടത്തും വലത്തും നിന്നവരെ പരിചയപ്പെടുത്തി ടിറ്റോ എനിക്ക് കൈ നീട്ടി. ഞാൻ മൂന്നുപേർക്കും ചിരിച്ചുകൊണ്ട് കൈകൊടുത്തു. ടിറ്റോയാണ് ഇവരുടെ ലീഡർ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. പക്ഷേ, ടിറ്റോയുടെ നോട്ടത്തിൽ എവിടെയോ ഒരു പഴയ പകയോ അപരിചിതത്വമോ ഉള്ളതുപോലെ എനിക്ക് തോന്നി.
“നിങ്ങൾ പരിചയപ്പെടേണ്ട ഒരാൾ കൂടിയുണ്ട്, എന്റെ കസിൻ ഉണ്ണി. അവനും നിങ്ങളുടെ കൂടെയുണ്ടാകും.”