ഞങ്ങൾ ബസ് സ്റ്റാൻഡിൽ ഇറങ്ങി ടൗണിലെ ഒരു മെൻസ് ഷോപ്പിൽ കയറി. ഞാൻ മൂന്ന് ഷർട്ടും മൂന്ന് ടീ ഷർട്ടും എടുത്തു. ഉണ്ണി രണ്ട് ജോഡി ജീൻസും ഷർട്ടും വാങ്ങി. ഷോപ്പിംഗ് കഴിഞ്ഞ് ഉണ്ണി നോട്ട്ബുക്കും ബാഗും ഒക്കെ വാങ്ങി. ഞാൻ നേരത്തെ തന്നെ എല്ലാം സെറ്റ് ചെയ്തിരുന്നു.
തിരിച്ചു പോകുന്നതിന് മുൻപ് ആഹാരം കഴിക്കാൻ കയറി. ഉണ്ണിയെ എന്റെ കൂടെ നിർത്താൻ ഈ ചിലവ് അത്യാവശ്യമാണ്. കോളേജിൽ അവൻ കൂടെയില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും. അവന്റെ ഇഷ്ടം നോക്കി നൂഡിൽസും ചില്ലി ചിക്കനും ഓർഡർ ചെയ്തു. കഴിച്ചു പകുതിയായപ്പോൾ എന്റെ തോളിൽ ഒരു കൈ വന്നു വീണു.
തിരിഞ്ഞു നോക്കിയപ്പോൾ എമിലിയും വിനിതയും!
“ചേട്ടനെ കാണാനില്ലല്ലോ!” വിനിയായിരുന്നു ആക്കി സംസാരിച്ചു തുടങ്ങിയത്. രണ്ടുപേരും സാരിയാണ് ഉടുത്തിരിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിന്റെ ക്ഷീണം രണ്ടുപേരുടെയും മുഖത്തുണ്ട്.
“ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്. നിങ്ങൾ ഇരിക്ക്,” ഞാൻ അവരോട് പറഞ്ഞു.
“വർഷാ…” എമിലി അല്പം മാറി നിൽക്കുന്ന ഒരു പെണ്ണിനെ വിളിച്ചു.
എന്റെ നോട്ടം അങ്ങോട്ട് പോയി. ലൈറ്റ് മഞ്ഞ നിറത്തിലുള്ള സാരി ഉടുത്ത ഒരു പെൺകുട്ടി. വട്ടമുഖം, നീട്ടിയെഴുതിയ കണ്ണുകൾ, ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾ. കഴുത്തിന് താഴെ വെട്ടി നിർത്തിയ മുടി. അധികം പൊക്കമില്ലാത്ത ഒരു ‘ഗുണ്ടുമണി’ പെണ്ണ്!
അവൾ എന്നെയും ഉണ്ണിയെയും നോക്കി ചിരിച്ചു. ഞാൻ തിരിച്ചു ചിരിച്ചെങ്കിലും ഉണ്ണി ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ മാറ്റി.