“ടൗണിൽ പോയി. ഞാൻ ചായ എടുക്കാം, എബി എന്റെ കൂടെ വാ.” അവൾ അടുക്കളയിലേക്ക് നടന്നു. ഞാൻ സണ്ണിയെ നോക്കി അവളുടെ പിന്നാലെ പോയി.
ചായയൊക്കെ നേരത്തെ റെഡിയാണ്. അപ്പോൾ ഇതൊരു പ്ലാനാണ്! അവൾക്ക് എന്തോ പറയാനുണ്ട്. വായാടി പെണ്ണുങ്ങൾ സ്വന്തം കാര്യം വരുമ്പോൾ മിണ്ടാപ്പൂച്ചകളാകും.
“എന്താടി?” ഞാൻ നേരിട്ട് തന്നെ ചോദിച്ചു.
“കഴിഞ്ഞ ദിവസം എന്റെ കല്യാണം ഉറപ്പിച്ചു…” അവൾ പതുക്കെ പറഞ്ഞു.
സന്തോഷം, സംതൃപ്തി! ഞാൻ ചിരിക്കാതിരിക്കാൻ ചുണ്ട് കടിച്ചുപിടിച്ചു. “നല്ല കാര്യം,” ഉള്ളിൽ വന്ന ആശ്വാസം വാക്കുകളിൽ ഒളിപ്പിച്ചു ഞാൻ പറഞ്ഞു.
“പയ്യനെ നിനക്കറിയാം, ശ്യാം ആണ്.”
“ആഹാ… ശ്യാമോ? അവൻ നല്ലവനല്ലേ.”
“നല്ല ജോലിയൊക്കെയുണ്ട്. നിന്നെക്കുറിച്ച് അവൻ ചോദിച്ചു. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ചടങ്ങാണ്, നീ വരുമോ?”
“പണ്ട് നീ എന്നോട് പറഞ്ഞ ആ ഇഷ്ടം ഇപ്പോഴും ഉണ്ടോ രചനാ?” ഞാൻ ഒന്ന് എറിഞ്ഞു നോക്കി. അവളൊന്ന് ഞെട്ടി.
“അതൊക്കെ തമാശയായിട്ടാണ് ഞാൻ കാണുന്നത്.” അവൾ ചിരിച്ചു. പക്ഷേ ആ ചിരി എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
“ശരിക്കും?”
“അതേടാ… അതൊക്കെ പണ്ട് നടന്നതല്ലേ.”
രക്ഷപെട്ടു! ഉള്ളിലെ ശ്വാസം നേരെ വീണത് ഇപ്പോഴാണ്.
“തിരിച്ചു വന്നു കഴിഞ്ഞു ഞാൻ ആദ്യം അന്വേഷിച്ചത് നിന്നെയാണ്. പക്ഷേ, ചോദിക്കാൻ കരുതിയ ചില ചോദ്യങ്ങൾ ഇനി വേണ്ടെന്ന് വെച്ചു.” അവൾ എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു.