“നിന്റെ കൺഫ്യൂഷൻ മാറിയോ?” സണ്ണി ആകാംക്ഷയോടെ ചോദിച്ചു.
“കാര്യം സിമ്പിളാണ് സണ്ണീ. ദിവ്യയുടെ പേരിൽ പ്രിയ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി എന്നെ അറിയാവുന്നവരെ ടാർഗറ്റ് ചെയ്യുന്നു. അതൊരു കളിയാണ്.”
“നിങ്ങളുടെ പോലീസിൽ ഇതൊരു കേസാണോ?” പോലീസിന്റെ പേര് പറഞ്ഞ് അവൻ എന്നെ വീണ്ടും ചൊറിഞ്ഞു.
“ടാ…!” അവനെ ദേഷ്യത്തിൽ തള്ളിമാറ്റി ഞാൻ ബൈക്കിൽ കയറി. സണ്ണിയും പുറകിൽ കയറി. ഗ്രൗണ്ടിലെ കളി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു.
“ഹാരിസ് സാർ വീട്ടിലുണ്ടോ?” സണ്ണി ചോദിച്ചു.
“ഒരു യാത്രയിലാണ്. കൂടുതൽ എനിക്കറിയില്ല, ഞാൻ ചോദിച്ചതുമില്ല.”
“പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ?” സണ്ണി സീരിയസായി.
“ഞാൻ അവളുടെ കുടുംബക്കാരെ കൈവെച്ചിട്ടുണ്ട്.”
“എന്തിന്? ഇതൊക്കെ എപ്പോൾ?” സണ്ണി അത്ഭുതപ്പെട്ടു.
“അവളുടെ ഒരു കസിൻ പയ്യനുണ്ട്, അവന്റെ ഒരു വിഷയം.”
“എന്റെ എബി, ഇനി പ്രതികാരം വല്ലതുമാണോടാ നിന്റെ ലക്ഷ്യം?” അവൻ വീണ്ടും പരിഹസിച്ചു.
ബൈക്ക് ഓടിക്കുന്നതിനിടയിലും ഞാൻ പ്രിയയെക്കുറിച്ച് ആലോചിച്ചു. അവൾ അത്ര നിസ്സാരക്കാരിയല്ല. ഇനി വല്ല പ്രതികാരവുമാണോ അവളുടെ മനസ്സിൽ? “അവൾ പാവമാണ്,” ഉള്ളിലെ സംശയം മറച്ചുവെച്ച് ഞാൻ സണ്ണിയോട് പറഞ്ഞു.
“പ്രിയയെ വിട്ടേക്ക്. നീ അലക്സിനെ ശ്രദ്ധിച്ചോ? അവൻ അത്യാവശ്യം സീരിയസ്സാണ്, ബാക്കി രണ്ട് പേരും ടൈംപാസ്സാണ്,” സണ്ണി പറഞ്ഞു. സണ്ണിയുടെ അച്ഛൻ വക്കീലും എന്റെ അപ്പൻ പോലീസുകാരനും ആയതുകൊണ്ട് തന്നെ എത്ര അടുത്താലും ഞങ്ങൾക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു.