മൂന്നുപേരും പള്ളി ഗ്രൗണ്ടിൽ ഇരിക്കുകയാണ്. കോളേജ് വിട്ട് വീട്ടിൽ പോലും പോകാതെ എബിയെ പറ്റിയുള്ള ചിന്തയിലാണ് അവർ.
“നീ കണ്ടതല്ലേടാ അവന്മാരുടെ ക്ലാസ്സ് റൂമിന്റെ അവസ്ഥ! ഒറ്റയ്ക്ക് കയറി അഞ്ചാറെണ്ണത്തിനെ എടുത്തിട്ട് അടിക്കണമെങ്കിൽ…” ടിറ്റോയ്ക്ക് ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല. എങ്കിലും എബിയുടെ പുറകെ പോകാൻ അവന് അല്പം താല്പര്യക്കുറവുണ്ട്.
“നമുക്ക് സണ്ണി ചേട്ടനോട് ഒന്ന് ചോദിച്ചു നോക്കിയാലോ?” അലക്സ് നിർദ്ദേശിച്ചു.
“കഴിഞ്ഞ ദിവസം നമ്മൾ മൂന്നും കട്ട ലോക്കൽ ആയിട്ടാണല്ലോ അവനോട് പെരുമാറിയത്,” ടിറ്റോയുടെ മനസ്സിൽ ചെറിയൊരു പേടി.
“നീ വാടാ… ഒന്ന് ചോദിച്ചു നോക്കാം. അവൻ ഉണ്ണിയുടെ ചേട്ടനല്ലേ?” അലക്സ് അവന് മാത്രം അറിയാവുന്ന ഒരു കാര്യം കൂടി പറഞ്ഞ് രണ്ടിനെയും പൊക്കാൻ നോക്കി.
“അവനോടും ചോദിക്കാം, ആദ്യം സണ്ണിയെ പിടിക്കാം.” ഷാഹിർ മുന്നേ എഴുന്നേറ്റു. ടിറ്റോയും കൂട്ടുകാരും നേരെ സണ്ണിയുടെ വീട്ടിലേക്ക് നടന്നു.
സണ്ണിയുടെ മമ്മി അൻസി സ്കൂട്ടറിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗേറ്റിൽ ഈ പുതിയ മുഖങ്ങളെ കണ്ടത്. “എന്താ പിള്ളേരേ?” അൻസി ചോദിച്ചു. വന്ന മൂന്നുപേരെയും അവർ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. തോളിൽ ബാഗുണ്ട്, പഠിക്കാൻ പോയിട്ട് വരുന്ന വഴിയാണെന്ന് മനസ്സിലായി. സണ്ണി നാട്ടിലെ പിള്ളേരുമായി കൂട്ടു കൂടുന്നത് അൻസിക്ക് അത്ര ഇഷ്ടമല്ല.
“സണ്ണി ചേട്ടൻ ഉണ്ടോ?” ടിറ്റോ ചോദിച്ചു.
“അകത്തുണ്ട്.” അത്ര സന്തോഷമില്ലാതെ മറുപടി നൽകി ഹെൽമെറ്റ് തലയിൽ വെച്ച് അൻസി സ്കൂട്ടർ മുന്നോട്ട് എടുത്തു.