“കോടികൾ മൂല്യമുള്ള ബിസിനസ്സ് കളഞ്ഞിട്ട് നീ പിള്ളേര് കളി കളിക്കാൻ നടക്കുകയാണോ?”
“വിട്ടേക്ക് സണ്ണീ… ഇനി ഉണ്ടാവില്ല.”
“വാ, നമുക്ക് ഒരിടം വരെ പോകാം.”
“പോടാ… രാവിലെ തന്നെ അടിക്കാനാണോ?” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
“അടിക്കാനല്ല, രചനയ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞു.”
രചന! എന്റെ ആദ്യത്തെ ലേഡി ഫ്രണ്ട്. സൗഹൃദം എപ്പോഴോ അവൾക്ക് പ്രണയമായി തോന്നിയിരുന്നു. എല്ലാം തുറന്നു സംസാരിക്കാൻ എനിക്കുണ്ടായിരുന്ന ഏക പെൺസുഹൃത്ത്. സണ്ണിയുടെ ബൈക്ക് ചെന്നു നിന്നത് ഒരു ചെറിയ ഓടിട്ട വീടിന് മുന്നിലാണ്. അവളുടെ അച്ഛന്റെ ഓട്ടോ മുന്നിലുണ്ട്. രചനയെ വെച്ച് നോക്കുമ്പോൾ അങ്ങേര് പാവമാണ്.
സണ്ണി വാതിലിൽ മുട്ടി. വാതിൽ തുറന്നത് രചനയായിരുന്നു. സെറ്റ് മുണ്ടും തലയിൽ മുല്ലപ്പൂവും ചൂടി നിൽക്കുന്ന രചന. എന്നെ കണ്ട പാടെ അവൾ സണ്ണിയെ വകഞ്ഞുമാറ്റി എന്റെ നെഞ്ചിലേക്ക് വീണു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച!
“കുറെയായല്ലോടാ നീയിങ്ങ് വന്നിട്ട്…” നനഞ്ഞ മിഴികളോടെ അവൾ ചോദിച്ചു. ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.
“വാ അകത്തേക്ക്…” അവൾ മുന്നേ നടന്നു. ഞാൻ സണ്ണിയെ നോക്കി. അവൻ ചിരി കടിച്ചുപിടിച്ചു നിൽക്കുകയാണ്. “ഇനി ഒരിക്കലും രചനയുടെ വീട്ടിൽ വരില്ല” എന്ന് പറഞ്ഞിട്ടുള്ളവനാണ് ഞാൻ. സണ്ണി ഒരു തെണ്ടിത്തം തന്നെയാണ് ചെയ്തത്, എങ്കിലും അവന്റെ ഉദ്ദേശം എനിക്ക് പിടികിട്ടിയില്ല.
ഞങ്ങൾ ഹാളിലെ കസേരയിൽ ഇരുന്നു. “അച്ഛനില്ലേ?” ഞാൻ ചോദിച്ചു.