“മ്മ്… എല്ലാം ശരിയായി ചേച്ചി. നാളെയാണ് ശരിക്കും തുടങ്ങുന്നത്.”
“സൂക്ഷിക്കണം. പഴയത് പോലെയല്ല ഇപ്പോൾ. അപ്പന് പഴയത് പോലെ ഡിപ്പാർട്ട്‌മെന്റിൽ പിടിപാടില്ല. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ നിന്നെ സഹായിക്കാൻ ആരും കാണില്ല,” ചേച്ചി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
എനിക്ക് അപ്പനെ ഓർമ്മ വന്നു. സത്യമാണ്, അപ്പൻ ഇപ്പോൾ സർവീസിലില്ല. വലിയവീട്ടിൽ കുരുവിളയുടെ പേരക്കുട്ടി എന്നതിനേക്കാൾ, സസ്പെൻഷനിലായ ഒരു പോലീസ് ഓഫീസറുടെ മകൻ എന്ന ലേബലാണ് ഇപ്പോൾ എനിക്ക് പുറത്തുള്ളത്.
“ഞാൻ ശ്രദ്ധിച്ചോളാം ചേച്ചി. പഴയ എബിയല്ല ഞാൻ.”
“ഹായ് ചേട്ടായി!” ഉണ്ണി എന്റെ അടുത്തേക്ക് വന്നു.
“നീ ഇവരുടെ കൂടെ വന്നോ?” മര്യാദയ്ക്ക് വേണ്ടി ഞാൻ അവനോട് ചോദിച്ചു.
“ഞാൻ ഇനി മുതൽ ഇവിടെയല്ലേ…” ഉണ്ണി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
“ഇവിടെയോ?” ഓരോന്നായി കേറി വരികയാണല്ലോ! ഞാൻ അടുക്കളയിലേക്ക് വീണ്ടും നോക്കി. പല്ലവി ചേച്ചി ജോലിയിലാണെങ്കിലും ഇടയ്ക്ക് ഇങ്ങോട്ടൊരു ശ്രദ്ധയുണ്ട്.
”SNC കോളേജിൽ,” ഉണ്ണി കോളേജിന്റെ പേര് പറഞ്ഞു.
“സബ്ജക്ട് എന്താണ്?”
“നിങ്ങളുടെ ക്ലാസ്സിൽ തന്നെ!”
ഇനി ഇവനെയും സഹിക്കണമല്ലോ എന്ന് ഞാൻ ഓർത്തു. “ചേട്ടനും ചേച്ചിയും തമ്മിൽ എന്താ പ്രശ്നം?” ഞാൻ പതുക്കെ ചോദിച്ചു.
“ഇന്ന് പോരാൻ നേരം ലൂക്കാച്ചനും അച്ഛനും കൂടെ വീണ്ടും പഴയ ബിസിനസ് കാര്യം പറഞ്ഞ് വഴക്കായി. വിഷമം വന്നപ്പോൾ ചേട്ടൻ അടിച്ചങ്ങ് കിണ്ടിയായി. ചേച്ചി കലിപ്പിലായി, പിന്നെ ഞാനാണ് കാർ ഓടിച്ച് ഇങ്ങോട്ട് വന്നത്.” ഉണ്ണി ചേച്ചിയുടെ വീട്ടിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കി.